മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിനായുള്ള വിലപ്പെട്ട വിവരങ്ങളും അനുഭവങ്ങളും നൽകുന്നതാണ് ആക്സിയം 4 ബഹിരാകാശ ദൗത്യമെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ ക്യാപ്റ്റൻ ശുഭാംശു ശുക്ല. രണ്ടാഴ്ചയിലധികം സമയം ബഹിരാകാശത്തു കഴിഞ്ഞ ശുഭാംശു കഴിഞ്ഞ മാസമാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് യുഎസ്സിലെ പ്രത്യേക കേന്ദ്രത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന് സാക്ഷ്യം വഹിക്കുന്നതും അതിന്റെ ഭാഗമാകുന്നതും റിപ്പോർട്ടുകളിലോ പുസ്തകങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്നതിലും അപ്പുറമുള്ള അനുഭവമാണ് സമ്മാനിച്ചതെന്ന് മടക്കയാത്രയ്ക്കു ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2027ൽ ആരംഭിക്കുന്ന ഇന്ത്യയുടെ അഭിലാഷ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന് (Gaganyaan mission) ഈ വിവരങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം ശുഭാംശു ശുക്ലയെ സന്ദർശിച്ചു. ശുഭാംശുവിന്റെ സുപ്രധാന നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച മന്ത്രി ആക്സിയം-4 ദൗത്യത്തെ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. ഐഎസ്എസ്സിൽ നടത്തിയ സുപ്രധാന ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ശുഭാംശുവിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ, പര്യവേഷണ ശേഷികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആ പരീക്ഷണങ്ങൾ സുപ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
Shubhanshu Shukla, the first Indian to visit the ISS, shares how the Axiom-4 mission provided invaluable insights for India’s Gaganyaan mission.