എഡ്ടെക് ഭീമൻ ബൈജൂസിന്റെ (Byju’s) സ്ഥാപകനായ ബൈജു രവീന്ദ്രനിൽ നിന്ന് 235 മില്യൺ ഡോളർ വീണ്ടെടുക്കാനുള്ള നീക്കവുമായി ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA). ഇന്ത്യൻ കോടതികളിലൂടെ പണം തിരികെപ്പിടിക്കാനാണ് ശ്രമം. നിയമ പോരാട്ടം ബൈജു രവീന്ദ്രൻ നേരിടുന്ന പ്രതിസന്ധികൾ കൂടുതൽ കടുപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

2022 സെപ്റ്റംബറിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ ഖത്തർ ഹോൾഡിംഗ് എൽഎൽസി (Qatar Holding LLC) ബൈജൂസ് ഇൻവെസ്റ്റ്മെന്റിന് (BIPL) 150 മില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു. വായ്പയ്ക്കു ബൈജു രവീന്ദ്രൻ വ്യക്തിപരമായ ഗ്യാരണ്ടിയും നൽകി. എന്നാൽ തിരിച്ചടവ് വൈകിയതോടെ സിംഗപ്പൂരിൽ നടന്ന ആർബിട്രേഷൻ കേസിൽ ഖത്തർ ഹോൾഡിംഗിന് അനുകൂലമായി വിധി പുറപ്പെടുവിക്കപ്പെട്ടു.
ആർബിട്രേഷൻ വിധി ഇന്ത്യയിൽ നടപ്പിലാക്കാൻ ക്യുഐഎ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 150 മില്യൺ ഡോളറിനൊപ്പം 2024 ഫെബ്രുവരി 28 മുതൽ ദിവസേന കോമ്പൗണ്ട് ചെയ്യുന്ന 4 ശതമാനം പലിശയും (ഇപ്പോൾ 14 മില്യൺ ഡോളറിലധികം, ഏകദേശം ₹123 കോടി) ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടുന്നു.
Qatar’s sovereign wealth fund, QIA, is seeking to recover a $235 million loan from Byju’s founder Byju Raveendran through Indian courts after a defaulted payment.