സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായി യുകെയിൽ താമസിക്കുന്ന വിജയ് മല്യയേയും നീരവ് മോഡിയേയും പോലുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ വേത്തിലാകുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS) സംഘം ഡൽഹിയിലെ തിഹാർ ജയിൽ സന്ദർശിച്ചു. സംഘാംഗങ്ങൾ ജയിലിലെ സൗകര്യങ്ങളും തടവുകാരുടെ താമസനിബന്ധനകളും പരിശോധിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിലെ ഹൈസെക്യൂരിറ്റി വിംഗുകൾ സന്ദർശിച്ച സംഘം ചില തടവുകാരുമായി നേരിട്ട് സംവദിച്ചു.

പരിശോധനയിലൂടെ മല്യയേയും നീരവ് മോഡിയേയും പോലുള്ള ഉയർന്ന പ്രൊഫൈൽ പ്രതികളെ സുരക്ഷിതവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചും പാർപ്പിക്കാമെന്ന് ബ്രിട്ടീഷ് കോടതികൾക്ക് ഉറപ്പുനൽകുകയാണ് ലക്ഷ്യം. ആവശ്യമെങ്കിൽ ഹൈപ്രൊഫൈൽ തടവുകാർക്കായി തിഹാറിനുള്ളിൽ പ്രത്യേക വിംഗ് സജ്ജീകരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബ്രിട്ടീഷ് കോടതികളിൽ നടക്കുന്ന കേസുകളിൽ ഇന്ത്യൻ ജയിലുകളുടെ മോശം അവസ്ഥയെ ചൂണ്ടിക്കാട്ടി പ്രതിഭാഗം പലപ്പോഴും തടസ്സം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ സന്ദർശനം. നിലവിൽ ഇന്ത്യയുടെ 178 വിട്ടുനൽകൽ അഭ്യർത്ഥനകൾ (extradition requests) വിദേശ സർക്കാരുകളുടെ പരിഗണനയിലാണ്. ഇവയിൽ ഏകദേശം 20 എണ്ണം യുകെയിലാണ്. മല്യ, നീരവ് മോഡി എന്നിവർക്കൊപ്പം പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി, ചില ഖാലിസ്ഥാനി നേതാക്കൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.
A UK delegation inspects Tihar Jail facilities as India pushes for the extradition of high-profile fugitives like Vijay Mallya and Nirav Modi.