റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും എന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യത്തിൽ ഒരിക്കൽ കൂടി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ വ്യാപാരം തുടർന്നാൽ ഉയർന്ന തീരുവകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല. അവർ ഇതിനോടകം അത് കുറച്ചു’ എന്ന് ട്രംപ് പറഞ്ഞു. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ, നയതന്ത്രവും താരിഫും ഉപയോഗിച്ച് ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന ട്രംപിൻറെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ പരാമർശം. ഇന്ത്യൻ സർക്കാർ റഷ്യൻ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിന്റെ വാദം തള്ളിയതായി മാധഅയമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ ‘അവർ അങ്ങനെയാണ് ചെ്യുന്നതെങ്കിൽ വൻതോതിൽ താരിഫ് നൽകേണ്ടി വരും, അവർ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാകുമത്.’ എന്നാണ് യുഎസ് പ്രസിഡന്റ് പ്രതികരിച്ചത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൻറെ പേരിൽ മോസ്കോയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൻറെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നൽകിയതായി ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇത് വലിയൊരു ചുവടുവെയ്പ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ തനിക്ക് സന്തോഷമുണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ‘അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം (പ്രധാനമന്ത്രി മോഡി) ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവെയ്പ്പാണ്. ഇനി ചൈനയെക്കൊണ്ട് ഇതേ കാര്യം ചെയ്യിക്കണം’ എന്നായിരുന്നു ട്രംപിൻറെ വാക്കുകൾ.
എന്നാൽ, പ്രധാനമന്ത്രി മോഡിയും പ്രസിഡൻറ് ട്രംപും തമ്മിൽ ഇത്തരമൊരു ടെലിഫോൺ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിന്നാലെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒരു മാറ്റവും തൽക്കാലം ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബറിലെ കണക്കുപ്രകാരം ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തേക്കാൾ കൂടുലാണ്.
donald trump claims india will stop buying russian oil, warns of ‘massive tariffs’ if trade continues, contradicting india’s foreign ministry.