അർജൻറീന ഫുട്ബോൾ ടീമും ഇതിഹാസ താരം ലയണൽ മെസ്സിയും നവംബറിൽ കേരളത്തിലേക്കെത്തില്ല. സ്പോൺസർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ അറിയിച്ചു. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബറിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) നടത്തിയ ചർച്ചയിൽ തീരുമാനമായതായി ആന്റോ അഗസ്റ്റിൻ പറഞ്ഞു. അടുത്ത വിൻഡോയിൽ അർജന്റീന കേരളത്തിൽ വരുമെന്നും ഇക്കാര്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സ്റ്റേഡിയം നവീകരണം തുടങ്ങിയിരുന്നെങ്കിലും കൃത്യസമയത്ത് തീർക്കാനായില്ല. അതേസമയം, വിഷയത്തിൽ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജമല്ലെന്നും നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞത്.
Argentina football team and Lionel Messi will not visit Kerala in November due to FIFA approval delays; match now postponed to future window.
