യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെതന്നെ ഏറ്റവു വലിയ ജാക്പോട്ടായ 100 മില്യൺ ദിർഹം (240 കോടി രൂപ) ഇന്ത്യൻ പ്രവാസി നേടിയിരിക്കുകയാണ്. അബുദാബിയിൽ താമസിക്കുന്ന അനിൽകുമാർ ബൊല്ലയാണ് മഹാഭാഗ്യശാലി. തന്റെ വിജയ നമ്പറുകൾക്ക് പിന്നിലെ വൈകാരിക കഥയും ജീവിതം മാറ്റിമറിക്കുന്ന സമ്മാനത്തുകവെച്ച് മുന്നോട്ടുള്ള പദ്ധതികളും വിശദീകരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ മാസം നടന്ന യുഎഇ ലോട്ടറിയുടെ 23ആമത് ലക്കി ഡേ നറുക്കെടുപ്പിലാണ് അനിൽകുമാർ മൾട്ടി മില്യണയറായത്. ആദ്യം ഭാഗ്യം തേടിയെത്തിയത് മലയാളിയെയാണ് എന്ന് അഭ്യൂഹമുണ്ടായിരുന്നു. അനിൽകുമാർ എന്ന പേരാണ് ഈ അഭ്യൂഹത്തിന് ഇടയാക്കിയത്. പിന്നീട് യുഎഇ ലോട്ടറി പുറത്തിറക്കിയ ആദ്യ വീഡിയോ അഭിമുഖത്തിൽ, വിജയിയുടെ മുഴുവൻ പേര് അനിൽകുമാർ ബൊല്ല മാധവറാവു ബൊല്ല എന്നാണെന്ന് വെളിപ്പെടുത്തി. ഇതോടെ അദ്ദേഹം കേരളത്തിൽ നിന്നുള്ളയാളാണെന്ന ഊഹാപോഹങ്ങൾക്ക് വിരാമമാകുകയായിരുന്നു. അവസാന നമ്പറിൽ മാതാവിന്റെ ജന്മദിനമായ 11 തിരഞ്ഞെടുത്തതാണ് മഹാഭാഗ്യം തനിക്ക് നേടിത്തന്നതെന്ന് അഭിമുഖത്തിൽ അനിൽകുമാർ പറഞ്ഞു.
ഒറ്റയടിക്ക് 12 ടിക്കറ്റുകൾ വാങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. ഓരോ ലക്കി ഡേ ടിക്കറ്റിനും 50 ദിർഹമാണ് വില. വിജയം ആജ്യം അവിശ്വാസവും ഞെട്ടലും സമ്മാനിച്ചതായും അനിൽകുമാർ പറഞ്ഞു. തുക എങ്ങനെ നിക്ഷേപിക്കണം, ശരിയായ രീതിയിൽ ചിലവഴിക്കണം എന്നതിനെക്കുറിച്ചായി പിന്നെയുള്ള ചിന്ത. സൂപ്പർകാർ വാങ്ങണം എന്ന സ്വപ്നമുണ്ട്. മികച്ച റിസോർട്ടിലോ സെവൻ സ്റ്റാർ ഹോട്ടലിലോ വിജയം ആഘോഷിക്കാൻ ആഗ്രഹിക്കുന്നു- അദ്ദേഹം പറഞ്ഞു.
കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരികയാണ് അനിൽകുമാറിന്റെ മറ്റൊരു പദ്ധതി. വിജയത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനുള്ള ആഗ്രഹവും അനിൽകുമാർ പ്രകടിപ്പിച്ചു. പണം ശരിക്കും ആവശ്യമുള്ള ആളുകളിലേക്ക് സംഭാവന എത്തിച്ചേരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
anil kumar bolla, the indian expat who won the biggest uae lottery jackpot (₹240 cr), shares the story behind his numbers and his plans for the fortune.
