ഗള്‍ഫ് മേഖലയിലെ ഗതാഗത സഹകരണത്തിന് പുതിയ പാത തുറന്ന് ഖത്തറും ബഹ്‌റൈനും. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഫെറി സര്‍വീസ് ആരംഭിച്ചതോടെയാണിത്. ബഹ്‌റൈനിലെ സഅദ മറീനയെയും ഖത്തറിലെ അല്‍ റുവൈസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്.

ഖത്തര്‍ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ താനിയും ബഹ്‌റൈന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫയും സംയുക്തമായി സര്‍വീസ് ഉദ്ഘാടനം ചെയ്തു. ജിസിസിയിലെ പ്രാദേശിക സംയോജനത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും പുതിയ പാതയാണ് ഇതിലൂടെ തുറക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ താനി പറഞ്ഞു.
ഫെറി സര്‍വീസ് വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള 65 കിലോമീറ്റർ ദൂരം 70-80 മിനിറ്റിൽ എത്താനാകും. ആദ്യ ഘട്ടത്തില്‍ ജിസിസി പൗരന്മാര്‍ക്ക് മാത്രമായിരിക്കും സര്‍വീസ്. മസാര്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. രാവിലെയും വൈകിട്ടുമായി പ്രതിദിനം രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. ഭാവിയിൽ പ്രതിദിനം മൂന്ന് സര്‍വീസായി വര്‍ധിപ്പിക്കും.
മികച്ച യാത്രാനുഭവം നല്‍കുന്ന ബോട്ടുകളില്‍ 28 മുതല്‍ 32 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സ്റ്റാന്‍ഡേര്‍ഡ്, വിഐപി സീറ്റിങ് സൗകര്യങ്ങങ്ങളാണ് ബോട്ടിൽ ഒരുക്കിയിട്ടുള്ളത്. ഇക്കണോമി-ക്ലാസ് റൗണ്ട്-ട്രിപ്പ് നിരക്കുകൾ ഒരാൾക്ക് 265 റിയാൽ ആണ്.
Qatar and Bahrain have launched a direct ferry service linking Bahrain’s Saad Marina and Qatar’s Al Ruwais Port. The service, open initially to GCC citizens, strengthens regional connectivity, offering 70–80 minute journeys and daily round trips to boost Gulf cooperation and tourism.
