സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ ഇളവ് നിർത്തലാക്കി ഇറാൻ. ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതിയാണ് റദ്ദാക്കിയത്. നവംബർ 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനോ ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനോ സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വിസ എടുക്കണം.
മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനമെടുക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായിരുന്ന വിസ ഇളവ് സൗകര്യം ദുരുപയോഗം ചെയ്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ മാസം 22 മുതൽ സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇറാനിൽ പ്രവേശിക്കുന്നതിനും അതുവഴി കടന്നുപോകുന്നതിനും വിസ എടുക്കണം. വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാൻ നടപ്പിലാക്കിയത്.
Iran has cancelled visa-free entry for ordinary Indian passport holders starting November 22, citing a rise in human trafficking and kidnapping cases for misuse of the facility.
