സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകുന്ന പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിൽ 750 കിലോമീറ്ററിലധികം പുതിയ റെയിൽ പാതകൾക്കായി വിശദ പദ്ധതി രേഖ (DPR) തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി 3,042 കോടി രൂപയാണ് റെയിൽവേ വകയിരുത്തിയിരിക്കുന്നത്.
261 കിലോമീറ്റർ വരുന്ന കാസർഗോഡ് – കോഴിക്കോട് – ഷൊർണൂർ മൂന്ന്-നാല് പാതകൾ, 106 കിലോമീറ്റർ ഷൊർണൂർ – എറണാകുളം മൂന്നാം പാത, 99 കിലോമീറ്റർ ഷൊർണൂർ-കോയമ്പത്തൂർ മൂന്ന്-നാല് പാതകൾ, എറണാകുളം – കായംകുളം മൂന്നാം പാത, കായംകുളം – തിരുവനന്തപുരം മൂന്നാം പാത, തിരുവനന്തപുരം – നാഗർകോവിൽ മൂന്നാം പാത എന്നിവയുടെ വിശദമായ രൂപരേഖയാണ് തയ്യാറാക്കി വരുന്നത്. ഇതിന് പുറമേ 232 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റ് പാതകളുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിൽ അങ്കമാലി-ശബരിമല പുതിയ പാത, തിരുവനന്തപുരം-കന്യാകുമാരി, എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ, ഷൊർണൂർ-വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലിനായി റെയിൽവേ 1975 കോടി രൂപ കേരള സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ലോക്സഭയിലും രാജ്യസഭയിലും നൽകിയ മറുപടികളിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
Indian Railways has commenced Detailed Project Report (DPR) work for over 750 km of new rail lines in Kerala, including multi-tracking projects, with ₹3,042 crore allocated for the state in FY 2025-26, as per Railway Minister Ashwini Vaishnaw.
