കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 250 കിലോമീറ്ററിലധികം മെട്രോ റെയിൽ പദ്ധതികൾ പുരോഗമിക്കുന്നതായി കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻ സാഹു. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി നിലവിൽ 251.36 കിലോമീറ്റർ മെട്രോ റെയിൽ ലൈനുകളാണ് നിർമാണം പുരോഗമിക്കുന്നതെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു. ഈ സംസ്ഥാനങ്ങളിലായി ആകെ 247.68 കിലോമീറ്റർ മെട്രോ റെയിൽ ശൃംഖല നിലവിൽ പ്രവർത്തനക്ഷമമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിൽ നിർമാണത്തിലിരിക്കുന്ന മെട്രോ റെയിൽ പദ്ധതികളിൽ ഒന്നാം സ്ഥാനത്ത് കർണാടകയാണ്. 121.16 കിലോമീറ്റർ ലൈനുകളാണ് കർണാടകയിൽ നിർമാണം പുരോഗമിക്കുന്നത്. തമിഴ്നാട്ടിൽ 119 കിലോമീറ്ററും കേരളത്തിൽ 11.2 കിലോമീറ്ററും ലൈനുകളാണ് നിർമാണത്തിലിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ വലിയ മെട്രോ ശൃംഖലയും കർണാടകയിലാണ്. 96.1 കിലോമീറ്ററാണ് സംസ്ഥാനത്തെ പ്രവർത്തന ക്ഷമമായ മെട്രോ റെയിൽ ശൃംഖലയുടെ ദൈർഘ്യം. രണ്ടാം സ്ഥാനത്തുള്ള തെലങ്കാനയിൽ 69 കിലോമീറ്ററും, തമിഴ്നാട്ടിൽ 54.10 കിലോമീറ്ററും, കേരളത്തിൽ 28.48 കിലോമീറ്ററും മെട്രോ റെയിൽ ശൃംഖല പ്രവർത്തനക്ഷമമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ, രാജ്യത്തെ 25 നഗരങ്ങളിലായി റീജ്യണൽ റാപ്പിഡ് ട്രാൻസിസ്‍റ്റ് സിസ്റ്റം ഇടനാഴികൾ ഉൾപ്പെടെ 1083 കിലോമീറ്ററോളം മെട്രോ റെയിൽ ശൃംഖല പ്രവർത്തനക്ഷമമാണ്. 2017ലെ മെട്രോ റെയിൽ നയം അനുസരിച്ച് വിവിധ പരിശോധനകളും വിലയിരുത്തലും നടത്തിയാണ് അനുമതി നൽകുന്നതെന്നും മന്ത്രാലയം പറഞ്ഞു. വലിയ മൂലധനനിക്ഷേപം ആവശ്യമുള്ളതുകൊണ്ടുതന്നെ വിപുലമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ മെട്രോ റെയിൽ പദ്ധതികൾക്ക് അനുമതി നൽകാനാകാവൂ എന്നും ഇതുകൊണ്ടുതന്നെ അനുമതികൾക്കായി പ്രത്യേക സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.