ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ റദ്ദാക്കി ഹൈക്കോടതി. സാമൂഹികാഘാത പഠനറിപ്പോർട്ട്, ഇത് പരിശോധിച്ച വിദഗ്ധസമിതി റിപ്പോർട്ട്, ഇതിനു തുടർച്ചയായുള്ള സർക്കാർ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച ഭാഗങ്ങളും ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമികവിജ്ഞാപനവുമാണ് റദ്ദാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കൃത്യമായി നിർണയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശ നിയമപ്രകാരം സംസ്ഥാനം സ്വീകരിച്ച തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗുരുതരമായ നിയമ ബലഹീനതകൾ ഉള്ളതായി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.

വിമാനത്താവള പദ്ധതിക്കായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ ഭൂമിയും ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 30ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് കോടതി പരിശോധിച്ചത്. മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റും, മാനേജിംഗ് ട്രസ്റ്റി ഡോ. സിനി പുന്നൂസും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഉത്തരവ്. വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കറിൽ കുറയാതെ ഭൂമി മതിയാകും. എന്നാൽ ശബരിമല വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനെന്നതിൽ വ്യക്തത വരുത്താൻ സർക്കാരിനായില്ലെന്നു കോടതി വിലയിരുത്തി.
Kerala High Court quashes key steps in Sabarimala Airport land acquisition, questioning the requirement of 2,570 acres when major airports need much less land.
