സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനിയായ അൽഹിന്ദ് എയർ പറന്നുയരാൻ ഒരുങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് സ്ഥാപിതമായ അൽഹിന്ദ് ഗ്രൂപ്പാണ് അൽ ഹിന്ദ് എയറിനെ പ്രൊമോട്ട് ചെയ്യുന്നത്. ഇതോടെ അൽ ഹിന്ദ് ഗ്രൂപ്പ് ഉടമയും ചെയർമാനുമായ ടി. മുഹമ്മദ് ഹാരിസും വാർത്തകളിൽ നിറയുകയാണ്.
അൽഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രൊമോട്ടറായ മുഹമ്മദ് ഹാരിസ്, ട്രാവൽ, ടൂറിസം വ്യവസായത്തിൽ വിപുലമായ പരിചയമുള്ള വ്യക്തിയാണ്. ഇന്ത്യൻ ഹജ്ജ്-ഉംറ അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കോഴിക്കോട് സ്വദേശിയായ ഹാരിസ് ഫാർമക്കോളജിയിൽ ബിരുദം നേടിയതിനു ശേഷമാണ് സംരംഭക രംഗത്തേക്ക് എത്തിയത്. ട്രാവൽ-ടൂറിസവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ആൽഹിന്ദ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രാ ആവശ്യങ്ങൾക്കും വൺ-സ്റ്റോപ് സൊല്യൂഷൻ എന്ന നിലയ്ക്കാണ് കമ്പനിയുടെ പ്രവർത്തനം. വർഷങ്ങൾകൊണ്ട് അതിന്റെ ആഗോള സാന്നിധ്യവും ഗ്രൂപ്പ് ഗണ്യമായി വികസിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്, കുവൈറ്റ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഓഫീസുകളും പങ്കാളികളുമുള്ള കമ്പനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് സേവനമെത്തിക്കുന്നു.
അൽഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ അൽഹിന്ദ് എയർ, ഒരു പ്രാദേശിക യാത്രാ എയർലൈൻ എന്ന നിലയിൽ വ്യോമയാന വ്യവസായത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം അവസാനത്തോടെ എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിക്കും. എടിആർ 72-600 മോഡൽ വിമാനങ്ങളുടെ ഫ്ലീറ്റോടെയായിരിക്കും എയർലൈൻ യാത്ര ആരംഭിക്കുക. തുടക്കത്തിൽ കാര്യക്ഷമവും വിശ്വസനീയവുമായ ആഭ്യന്തര വിമാന യാത്ര നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു.
