ഇന്ത്യയിലേക്ക് ഡാറ്റാ സെന്ററുകളും ക്ലൗഡ് കംപ്യൂട്ടിംഗും എഐ അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് യുഎസ് ടെക് ഭീമന്മാർ ബില്യൺ കക്കിന് ഡോളറിന്റെ നിക്ഷേപം ഒഴുക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. അടുത്തിടെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഇന്ത്യയിൽ എഐ. മേഖലയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ആമസോൺ ഇന്ത്യയിലുടനീളം എഐ അടിസ്ഥാനമാക്കിയ പദ്ധതികൾക്കായി 35 ബില്യൺ ഡോളർ ചിലവിടുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ, ഗൂഗിൾ അദാനി ഗ്രൂപ്പും ഭാരതി എയർടെലും പങ്കാളികളാകുന്ന ഡാറ്റാ സെന്റർ പദ്ധതികൾക്കായി 15 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ ചേർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് എത്തുന്ന നിക്ഷേപം 67.5 ബില്യൺ ഡോളറാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത് വെറും തുടക്കം മാത്രമാണെന്നാ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വിലയിരുത്തുന്നത്. അമേരിക്കൻ ടെക് ഭീമനായ മെറ്റ (ഫേസ്ബുക്ക് മാതൃകമ്പനി) ഗൂഗിളിന്റെ ഡാറ്റാ സെന്ററിനനോട് ചേർന്ന് പുതിയ പ്ലാന്റ് നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം റിലയൻസ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ഇന്ത്യയിലെ വമ്പൻ കമ്പനികളും ഡാറ്റാ–എഐ അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് ശക്തമായി കടന്നുവരുന്നുണ്ട്. ഇത് ഇന്ത്യയിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ഒറ്റമേഖലാ നിക്ഷേപങ്ങളിലൊന്നായി മാറുമെന്ന് മുംബൈയിലെ എഎസ്‌കെ വെൽത്ത് അഡ്വൈസേഴ്സിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ സോമനാഥ് മുഖർജിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകവ്യാപകമായി എഐ രംഗത്ത് ട്രില്ല്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളർച്ചയ്ക്ക് വൻ സാധ്യതയുള്ള വിപണിയെന്ന നിലയിലാണ് കമ്പനികൾ ഇന്ത്യയുടെ എഐ മേഖലയെ കാണുന്നത്. ലോകത്തെ മൊത്തം ഡാറ്റയുടെ ഏകദേശം 20 ശതമാനം ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴും, ആഗോള ഡാറ്റാ സംഭരണത്തിന്റെ വെറും 3 ശതമാനം മാത്രമാണ് ഇവിടെ ഉള്ളത്. യുഎസുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഡാറ്റാ സെന്ററുകളുടെ എണ്ണം കുറവാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയും ഇന്ത്യയെ ആഗോള ഡാറ്റാ–എഐ നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രമാക്കുന്നതായാണ് വിലയിരുത്തൽ.
Microsoft, Amazon, and Google are set to invest $67.5 billion in India’s data center and AI infrastructure over the next five years, marking a massive tech surge.