ആന്ധ്രാപ്രദേശിൽ പുതുതായി വികസിപ്പിച്ച ഭോഗപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രാദേശിക വികസനത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്ന് കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രി രാം മോഹൻ നായിഡു. 2014–2019 കാലയളവിൽ രൂപകൽപ്പന ചെയ്ത വിമാനത്താവളം, ജൂൺ 2026 മുതൽ വാണിജ്യ വിമാന സർവീസുകൾക്ക് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്താവളത്തിലെ ആദ്യ ആഭ്യന്തര ടെസ്റ്റ് ഫ്ലൈറ്റ് കഴിഞ്ഞ ദിവസം വിജയകരമായി നടന്നിരുന്നു. വാണിജ്യ സർവീസുകൾ തുടങ്ങുന്നതിന് മുമ്പുള്ള അന്തിമ പരിശോധനകളുടെ ഭാഗമായ ടെസ്റ്റ് ഫ്ലൈറ്റ് 3.8 കിലോമീറ്റർ നീളമുള്ള റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്തു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് രാം മോഹൻ നായിഡു സീനിയർ ഉദ്യോഗസ്ഥരുമായി ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയത്. ഫ്ലൈറ്റ് ലാൻഡ് ചെയ്തതിനെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു “പുതിയ മൈൽസ്റ്റോൺ” എന്നാണ് വിശേഷിപ്പിച്ചത്.
ഏകദേശം 2,200 ഏക്കറോളം വിസ്തൃതിയുള്ള വിമാനത്താവളം പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പിൽ ജിഎംആർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. വർഷത്തിൽ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകാനാകുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സമീപത്തെ വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വർധിച്ചുവരുന്ന തിരക്ക് ഭോഗപുരം വഴി കുറയ്ക്കാൻ സാധിക്കും. നിലവിൽ ടെസ്റ്റ് ഫ്ലൈറ്റ് റൺവേ, എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ സുരക്ഷിത പ്രവർത്തനം ഉറപ്പാക്കുന്ന നിർണായക അന്തിമ പരിശോധനകൾ പൂർത്തിയായി
നവി മുംബൈയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ദിവസത്തിൽ 200 വിമാനങ്ങൾ പ്രവർത്തിക്കാൻ ശേഷിയുണ്ട്. ഏകദേശം ₹4,725 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിന്റെ ആദ്യ ഘട്ട വാർഷിക യാത്രാ ശേഷി 6 മില്യണാണ്, പിന്നീട് 18 മില്യൺ വരെയായി ഉയർത്തും. 3.8 കിലോമീറ്റർ റൺവേ Airbus A380, Boeing 747-8 പോലുള്ള വൈഡ്-ബോഡി വിമാനങ്ങൾക്ക് അനുയോജ്യമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏവിയേഷൻ ഹബ്, കർഗോ ടെർമിനൽ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാണിജ്യ സർവീസുകൾ തുടങ്ങുന്നതോടെ, ഭോഗപുരം വിമാനത്താവളം യാത്രക്കാരുടെ കണക്ടിവിറ്റിക്കൊപ്പം പ്രാദേശിക ചരക്ക്, ലോജിസ്റ്റിക്‌സ് മേഖലയിലും നിർണായക വളർച്ചയ്ക്ക് വഴിവെക്കും.
The newly developed Bhogapuram International Airport successfully completed its first domestic test flight. Commercial operations are set to begin in June 2026.