ഫ്രാൻസിൽ നിന്നും 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം ₹3.25 ട്രില്യണിന്റെ വൻ പ്രതിരോധ ഇടപാട് ചർച്ച ചെയ്യാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. എഎൻഐ റിപ്പോർട്ട് പ്രകാരം, ഈ ആഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇടപാടിന്റെ നിർണായക ഘടകങ്ങൾ അന്തിമമാക്കും. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഇത് ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ കരാറായി മാറും. ഇടപാടിന്റെ ഭാഗമായി ഏകദേശം 80 ശതമാനം റഫാൽ വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഓരോ വിമാനത്തിലും ഏകദേശം 30 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പ്രാഥമിക നിർദേശം. ആദ്യ ഘട്ടത്തിൽ 12 മുതൽ 18 വരെ പൂർണമായും ഫ്രാൻസിൽ നിർമിച്ച (Fly-Away) വിമാനങ്ങൾ വാങ്ങും. ഇന്ത്യൻ ആയുധങ്ങളും തദ്ദേശീയ സംവിധാനങ്ങളും റഫാൽ വിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിൽ ഫ്രാൻസിന്റെ സാങ്കേതിക സഹായവും കരാറിന്റെ ഭാഗമാകും. എന്നാൽ സോഴ്സ് കോഡുകൾ ഫ്രഞ്ച് വശത്തു തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്.
റഫാൽ പദ്ധതിയിലൂടെ ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) കേന്ദ്രം സ്ഥാപിക്കുന്നതടക്കമുള്ള വൻ നിക്ഷേപങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ഹൈദരാബാദിൽ റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന എം-88 എൻജിനുകൾക്കായുള്ള എംആർഒ കേന്ദ്രം സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ പദ്ധതിയിടുന്നുണ്ട്. ടാറ്റ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമയാന കമ്പനികളും നിർമാണ പ്രക്രിയയിൽ പങ്കാളികളാകുമെന്നാണ് സൂചന. വ്യോമസേനയുടെ സ്ക്വാഡ്രൺ ശക്തി കുറയുന്ന പശ്ചാത്തലത്തിലും പാകിസ്ഥാനും ചൈനയും ഉൾപ്പെടുന്ന ഇരട്ട വെല്ലുവിളികൾ നിലനിൽക്കുന്നതിനാലുമാണ് റഫാൽ ഇടപാടിന് അടിയന്തര പ്രാധാന്യം കൈവന്നിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
India is set to discuss a massive ₹3.25 trillion deal for 114 Rafale fighter jets. Under the ‘Make in India’ initiative, 80% of these advanced aircraft will be manufactured locally.