10 മിനിറ്റിനുള്ളിൽ ഡെലിവെറി എന്ന ക്വിക്ക് കൊമേഴ്സ് കമ്പനികളുടെ വാഗ്ദാനത്തോട് ഉപഭോക്താക്കൾക്ക് വലിയ താൽപര്യമില്ലെന്ന് സർവേ. കേന്ദ്ര സർക്കാർ ക്വിക്ക് കൊമേഴ്സ് കമ്പനികളോട് ‘10 മിനിറ്റ് ഡെലിവെറി’ വാഗ്ദാനം ഒഴിവാക്കാൻ നിർദേശിച്ച സാഹചര്യത്തിൽ, ലോക്കൽസർക്കിൾ (LocalCircle) നടത്തിയ സർവേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ നഗരങ്ങളിലെ 180 ജില്ലകളിൽ നിന്നായി 90,000ലധികം ഉപഭോക്താക്കളാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ 38 ശതമാനം പേരും ഒരു ഉത്പന്നവും 10 മിനിറ്റിനുള്ളിൽ ലഭിക്കണമെന്ന ആവശ്യമില്ലെന്ന് വ്യക്തമാക്കി.

അതേസമയം, 10 മിനിറ്റ് ഡെലിവെറി ആവശ്യമായ ഉത്പന്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത എല്ലാവരും മരുന്നുകൾക്കാണ് മുൻഗണന നൽകിയത്. 55 ശതമാനം പേർ അത്യാവശ്യ സാധനങ്ങൾക്ക് അതിവേഗ ഡെലിവെറി വേണമെന്ന് അഭിപ്രായപ്പെട്ടു. അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങൾക്ക് 10 മിനിറ്റ് ഡെലിവെറി വേണം എന്നതിനെ 25 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് വേഗത ആവശ്യമായത് പ്രധാനമായും മരുന്നുകളുടെയും അത്യാവശ്യ സാധനങ്ങളുടെയും കാര്യത്തിൽ മാത്രമാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ തീരുമാനത്തിന് ഉപഭോക്താക്കളുടെ ശക്തമായ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സർവേ ഫലം. 10 മിനിറ്റ് ഡെലിവെറി ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ 74 ശതമാനം പേർ അനുകൂലിച്ചപ്പോൾ, 17 ശതമാനം പേർ മാത്രമാണ് എതിർപ്പ് രേഖപ്പെടുത്തിയത്. അതിവേഗ ഡെലിവെറി വാഗ്ദാനങ്ങൾ ഡെലിവെറി തൊഴിലാളികളുടെ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന ആശങ്കയാണ് പലരും ഉയർത്തുന്നത്.
A LocalCircles survey reveals 74% of consumers support the government’s move to curb 10-minute deliveries. While medicines remain a priority, road safety concerns dominate
