യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള വ്യാപാര കരാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ, ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് യുഎസിൽ ഇനി 18 ശതമാനം മാത്രം തീരുവ ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ സന്തോഷം രേഖപ്പെടുത്തി അദ്ദേഹം എക്സ് (X) പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.

“ഇന്ന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് ഇനി 18 ശതമാനം മാത്രമേ തീരുവയുണ്ടാകൂ എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഈ പ്രഖ്യാപനത്തിനായി ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ പ്രസിഡന്റ് ട്രംപിന് നന്ദി അറിയിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
രണ്ട് വലിയ സമ്പദ്വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് ജനങ്ങൾക്ക് ഗുണകരമാകുകയും പരസ്പര ലാഭകരമായ സഹകരണത്തിനുള്ള വൻ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും ചേർന്ന് പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ–യുഎസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ യുഎസ് അംബാസഡറായി പുതുതായി നിയമിതനായ സെർജിയോ ഗോർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണിൽ സംസാരിച്ചു എന്ന് വെളിപ്പെടുത്തി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഗോർ ഈ വിവരം അറിയിച്ചത്. ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
നോരത്തേ പ്രസിഡന്റ് ട്രംപ്, ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും, പകരം യുഎസിൽ നിന്നു—സാധ്യതയുണ്ടെങ്കിൽ വെനിസ്വേലയിലും നിന്ന്—കൂടുതൽ എണ്ണ വാങ്ങാനും സമ്മതിച്ചതായി ട്രംപ് അറിയിച്ചു.
കൂടാതെ, യുഎസ് ഈടാക്കിയിരുന്ന ‘പരസ്പര തീരുവ’ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങാൻ പ്രതിജ്ഞാബദ്ധമായതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ–യുഎസ് വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. യുഎസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരശേഷി വർധിപ്പിക്കാൻ ഈ കരാർ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
Prime Minister Narendra Modi welcomes the landmark India-US trade agreement following a call with President Donald Trump. Key highlights include the reduction of US tariffs on ‘Made in India’ products to 18% and new cooperation in energy and technology sectors
