പുതിയ ഇന്ത്യ–യുഎസ് വ്യാപാര കരാറിലൂടെ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേക്കാൾ വ്യാപാരസ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കരാർ, ഏകദേശം ഒരു വർഷം നീണ്ട ചർച്ചകൾക്കും വാഷിംഗ്ടണും ന്യൂഡൽഹിയും നേരിട്ട പരീക്ഷണങ്ങൾക്കും ശേഷമാണ് അന്തിമരൂപം കൈകൊണ്ടിരിക്കുന്നത്.കരാർ പ്രകാരം, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ഈടാക്കുന്ന തീരുവ 18 ശതമാനമായി കുറച്ചിട്ടുണ്ട്. പുതുക്കിയ ഈ തീരുവ ഘടനയോടെ, നിരവധി കയറ്റുമതി മത്സരരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് കുറഞ്ഞ നികുതി ഭാരമാണ് നേരിടേണ്ടിവരുന്നത്.
ചൈന, പാകിസ്ഥാൻ എന്നിവരേക്കാൾ മുന്നിൽ ഇന്ത്യ ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ നേട്ടം കൂടുതൽ വ്യക്തമാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസിൽ ഇപ്പോഴും 34 ശതമാനം എന്ന ഉയർന്ന തീരുവ തുടരുകയാണ്. ഇന്തോനേഷ്യയ്ക്ക് 19 ശതമാനവും, ബംഗ്ലാദേശിനും വിയറ്റ്നാമിനും 20 ശതമാനം വീതവും തീരുവയാണ് നിലവിലുള്ളത്.
അടുത്തകാലത്ത് വാഷിംഗ്ടണുമായി ബന്ധം മെച്ചപ്പെടുത്തിയിട്ടുപോലും പാകിസ്ഥാൻ 19 ശതമാനം തീരുവ നേരിടുകയാണ്. ഇസ്ലാമാബാദിന്റെ സൈനിക മേധാവി ആസിം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്ന് നൽകിയതും, ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്തതും ഉൾപ്പെടെയുള്ള നീക്കങ്ങൾ ഉണ്ടായിട്ടും, തീരുവ കുറവിൽ പാകിസ്ഥാനെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഈ മാറ്റം, ആഗോള സപ്ലൈ ചെയിനുകൾ പുനഃക്രമീകരിക്കപ്പെടുന്ന സാഹചര്യത്തിൽ, നിരവധി മേഖലകളിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതൽ അനുകൂല സ്ഥാനം നൽകുമെന്നാണ് വിലയിരുത്തൽ.
വസ്ത്ര വ്യവസായത്തിന് ആശ്വാസം തീരുവ കുറവ് ഇന്ത്യയുടെ വസ്ത്ര വ്യവസായത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. യുഎസ് വിപണിയെ ഏറെ ആശ്രയിക്കുന്ന ഈ മേഖല ഇതുവരെ ഉയർന്ന തീരുവ നിലനിന്നതിനാൽ ബംഗ്ലാദേശ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നു. പുതിയ കരാർ ഈ അവസ്ഥ മാറ്റും.
സ്വാഗതം ചെയ്ത് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുവ കുറവിനെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ട്രംപിനെ “പ്രിയ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച മോഡി, ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇതിലൂടെ ലഭിക്കുന്ന നിരവധി ഗുണങ്ങൾ ചൂണ്ടിക്കാട്ടി. “ഇന്ന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമാണ്. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് ഇനി 18 ശതമാനം മാത്രമേ തീരുവയുണ്ടാകൂ എന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. ഈ മികച്ച പ്രഖ്യാപനത്തിനായി ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ പ്രസിഡന്റ് ട്രംപിന് നന്ദി,” പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മോഡിയുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടി ട്രംപ് ഇന്ത്യയും യുഎസും വ്യാപാര കരാറിൽ ധാരണയിലെത്തിയതായി ആദ്യം പ്രഖ്യാപിച്ചത് പ്രസിഡന്റ് ട്രംപ് ആണ്. ഇന്ത്യയ്‌ക്കു മേലുള്ള ‘പരസ്പര തീരുവ’ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നുവെന്നും, ഇത് പ്രധാനമന്ത്രി മോഡിയോടുള്ള “സൗഹൃദവും ബഹുമാനവും” കൊണ്ടാണെന്നും ട്രംപ് വ്യക്തമാക്കി. ഈ തീരുമാനം “ഉടൻ പ്രാബല്യത്തിൽ വരുമെന്നും” അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ, മോഡിയുമായി നടത്തിയ സംഭാഷണവും ട്രംപ് പരാമർശിച്ചു. വ്യാപാരം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. റഷ്യ–ഉക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും, യുഎസിൽ നിന്നു—സാധ്യതയുണ്ടെങ്കിൽ വെനസ്വേലയിലും നിന്ന്—കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചതായും ട്രംപ് വ്യക്തമാക്കി.
India secures a major trade advantage as the US reduces tariffs on ‘Made in India’ products to 18%, significantly lower than China’s 34% and Pakistan’s 19%. Prime Minister Modi welcomes the historic deal following talks with President Trump.