എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഒന്നാം ഘട്ട നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഒന്നാം ഘട്ട നിർമാണത്തിനായി 13 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ‘കൺസ്ട്രക്ഷൻ ഓഫ് കെഎസ്ആർടിസി ബസ് ടെർമിനൽ, എറണാകുളം, കാരിക്കാമുറി – ഫേസ് 1’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

ഒന്നാം ഘട്ടത്തിൽ 465.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബസ് ബേ, സ്റ്റീൽ മേൽക്കൂര, ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഒരുക്കും. ജീവനക്കാർക്കുള്ള ഓഫീസുകൾ, എസി വെയ്റ്റിങ് ഹാൾ, റിസർവേഷൻ കൗണ്ടറുകൾ, ശുചിമുറികൾ തുടങ്ങിയവ അടങ്ങിയ 472 ചതുരശ്ര മീറ്റർ കെട്ടിടവും പദ്ധതിയുടെ ഭാഗമായുണ്ടാകും.
പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 6198 ചതുരശ്ര മീറ്റർ യാർഡ് ഉയർത്തി 8 സെന്റീമീറ്റർ കനമുള്ള ഹെവി ഡ്യൂട്ടി പേവർ ബ്ലോക്കുകൾ പാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 300 മീറ്റർ ഡ്രെയിനേജ് സംവിധാനം, 15000 ലിറ്റർ ശേഷിയുള്ള ഭൂമിക്കടിയിലെ ജലസംഭരണി, അഗ്നിശമന സംവിധാനങ്ങൾ എന്നിവയും പുതിയ ബസ് സ്റ്റാൻഡിൽ സജ്ജീകരിക്കും.
ഏകദേശം 30,000 യാത്രക്കാർ ദിവസേന കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നുണ്ട്. ഈ പദ്ധതി ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നും നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി, സൗകര്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ടി.ജെ. വിനോദ് എംഎൽഎ വ്യക്തമാക്കി.
Kerala Government approves ₹13 crore for Ernakulam KSRTC bus stand Phase 1. Project includes a new terminal, waterlogging solutions, and modern passenger amenities.
