പ്രദേശവാസികളും വിദേശ സഞ്ചാരികളും ഉൾപ്പെടെയുള്ളവർ ഒരുപോലെ ആശ്രയിക്കുന്ന ഫോർട്ട് കൊച്ചി – വൈപ്പിൻ റൂട്ടിലെ റോൾ-ഓൺ റോൾ-ഓഫ് (ro-ro) വെസ്സലുകളുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും ഏറ്റെടുക്കാൻ പുതിയ ഏജൻസിയെ നിയമിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് കൊച്ചി കോർപറേഷൻ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഉൾപ്പെടെയുള്ള ഏജൻസികളെയാണ് കോർപറേഷൻ ഇതിനായി പരിഗണിക്കുന്നത്.

നിലവിൽ കേരള സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപറേഷനും (KSINC) കൊച്ചി കോർപറേഷനും ചേർന്നാണു റോ റോ സർവീസ് നടത്തുന്നത്. ആറ് വർഷം മുമ്പ് സർവീസുകൾ ആരംഭിച്ചതുമുതൽ തുടർച്ചയായി നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഏജൻസിയെ മാറ്റാനുള്ള നീക്കം. നിലവിൽ രണ്ട് റോ – റോ ബോട്ടുകളാണ് കൊച്ചി – വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ ഒരു ബോട്ട് ഈ മാസം ഡ്രൈ ഡോക്കിങ്ങിന് പോകുന്നതോടെ ഒരു ബോട്ട് മാത്രമായി സർവീസ് ചുരുങ്ങും. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
മൂന്നാമതൊരു റോ – റോ ബോട്ട് നിർമിക്കാൻ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി (CSL) കോർപറേഷൻ കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും നിർമാണം പൂർത്തിയാകുന്ന തീയതി ഉറപ്പായിട്ടില്ല. ബോട്ട് നിർമാണത്തിനായി 18 കോടി രൂപ കോർപറേഷൻ വകയിരുത്തിയിരുന്നു. 2024 നവംബർ 13ന് ഒപ്പിട്ട കരാർ പ്രകാരം 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം.
നിലവിലുള്ള രണ്ടെണ്ണത്തിന്റെ കൂട്ടത്തിൽ പുതിയൊരു ബോട്ട് കൂടി ചേരുന്നതോടെ, പ്രവർത്തന ചിലവുകളും അതോടൊപ്പം നഷ്ടവും കൂടുതൽ വർധിക്കുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ. നിലവിലുള്ള ബോട്ടുകളുടെ വാർഷിക ഡ്രൈ ഡോക്കിനായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സമർപ്പിച്ച ₹4.50 കോടിയുടെ എസ്റ്റിമേറ്റ് കോർപറേഷൻ പരിശോധിച്ചുവരികയാണ്. ചിലവ് കുറയ്ക്കുന്നതിനുള്ള ചർച്ചകളും ഇതുമായി ബന്ധപ്പെട്ട് നടന്നുവരികയാണ്.
റോ-റോ സർവീസുകൾ ആരംഭിച്ചതുമുതൽ കോർപറേഷന്ക്ക് വലിയ നഷ്ടം സംഭവിച്ചു കൊണ്ടിരുന്നതായി മേയർ വി. കെ. മിനിമോൾ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കെഎംആർഎല്ലിൽ റോപ്പ് ചെയ്യാനുള്ള സാധ്യത ഉൾപ്പെടെ, പ്രവർത്തനങ്ങൾ കൈമാറുന്നതിനായി പുതിയ ഏജൻസിയെ അന്വേഷിക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.
Faced with recurring financial losses, the Kochi Corporation is seeking a new agency, potentially KMRL, to manage the Fort Kochi-Vypin Ro-Ro services. Read about the upcoming changes and the status of the new vessel.
