കേരളത്തിൽ ഒരു രണ്ടാം റെയിൽ പാത യാഥാർഥ്യമാകുകയാണ്.  ഇതോടെ കൂടുതൽ അന്തർ സംസ്ഥാന ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നീട്ടാൻ സാധ്യതയുണ്ട്. ഒപ്പം  ആലപ്പുഴ വഴി ഓടുന്ന ട്രെയിനുകൾക്ക്  യാത്ര എളുപ്പമാകും.

ആലപ്പുഴ തീരദേശ  റെയിൽപ്പാത 12.66 കിലോമീറ്റർ  ഇരട്ടിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം 324.16 കോടി രൂപ അനുവദിച്ചു. 1.80 കിലോമീറ്റർ നീളമുള്ള പാലക്കാട് ടൗൺ-പറളി ബൈപ്പാസ് ലൈനിന് 163.57 കോടി രൂപയും അനുവദിച്ചു. പാലക്കാട്-പറളി ബൈപ്പാസ് പദ്ധതി വരുന്നതോടെ പാലക്കാട് ജങ്ഷനിലെ തിരക്കും ട്രെയിനുകളുടെ കാലതാമസവും മാറും. ഇതു സംബന്ധിച്ച ഫയലുകളിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്   ഒപ്പുവെച്ചു.

പാലക്കാട് പറളി ബൈപ്പാസ് വരുന്നതോടെ ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ സമയനിഷ്ഠ പാലിക്കാൻ ട്രെയിനുകൾക്ക് കഴിയും.

ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾക്കാണ് 324. 16 കോടി അനുവദിച്ചിരിക്കുന്നത്. തുറവൂർ-മാരാരിക്കുളം ഭാഗത്തെ പാതയിരട്ടിപ്പിക്കലിന് വൈകാതെ റെയിൽവേ ബോർഡ് അനുമതി നൽകും എന്നാണ് റിപ്പോർട്ട്.

തുറവൂർ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്തിന് 430 കോടിയും ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന് 313 കോടിയുമാണ് എസ്റ്റിമേറ്റ്. 45 കിലോമീറ്ററാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനുള്ളത്. എറണാകുളം മുതൽ അമ്പലപ്പുഴ വരെ 69 കിലോമീറ്റാണ് ദൈർഘ്യം.

തീരദേശപാതയിൽ അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തു കൂടി രണ്ടാംപാത എന്ന  ആയിരക്കണക്കിനു യാത്രികരുടെ ചിരകാല അഭിലാഷത്തിനു  റെയിൽവേ പച്ചക്കൊടി വീശിയതോടെ  ആലപ്പുഴയിൽ നിന്നു തെക്കുഭാഗത്തേക്കുള്ള യാത്ര സുഗമമാകും.  അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ഭാഗത്ത് പാത ഇരട്ടിപ്പിക്കാൻ 324.16 കോടി രൂപയാണു റെയിൽവേ അനുവദിച്ചത്. ഈ ഭാഗത്തു രണ്ടാംപാത വരുന്നതോടെ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകും. ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്കും സാധ്യതയേറും. ആലപ്പുഴ വഴിയുള്ള പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണു ഇരട്ടപ്പാതയുള്ളത്. എറണാകുളം മുതൽ കുമ്പളം വരെയും കുമ്പളം മുതൽ തുറവൂർ വരെയും രണ്ടാം പാത നിർമാണം പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ തുടരുകയാണ്.  

തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള 46 കിലോമീറ്റർ ദൂരം രണ്ടാം പാത നിർമാണത്തിനാണു വർഷങ്ങളായി കേരളം അനുമതി കാത്തിരിക്കുന്നത്. അമ്പലപ്പുഴ–തുറവൂർ പാത ഇരട്ടിപ്പിക്കലിനു 2017ൽ 1720 കോടി രൂപയുടെ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനു കൈമാറിയിരുന്നെങ്കിലും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ താമസം കാരണം അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ റെയിൽവേ നിർമാണ വിഭാഗം പദ്ധതി മൂന്നായി തിരിച്ച് എസ്റ്റിമേറ്റ് പുതുക്കി നൽകിയതിൽ ഒന്നിനാണ് ഇപ്പോൾ അനുമതിയായത്.

 തീരദേശ പാതയിൽ  നിലവിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളിലെല്ലാം വൻ തിരക്കാണ്. പുതിയ പാത വരുന്നതോടെ ഈ റൂട്ടിൽ മെമു ട്രെയിനുകളും, പുതിയ എക്സ്പ്രസ് ട്രെയിനുകളും എത്തുമെന്നാണ് പ്രതീക്ഷ.  

തീരദേശപാതയിൽ അമ്പലപ്പുഴ– ആലപ്പുഴ ഭാഗത്തെ ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ ദിവസവും 9 പുതിയ ട്രെയിനുകൾ വരെ ഓടിക്കാനാകുമെന്നാണു റെയിൽവേയുടെ വിലയിരുത്തൽ. ഇതിനു പുറമേ വർഷം 28.8 ലക്ഷം ടൺ ചരക്കു നീക്കവും സാധ്യമാകും.  

പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം – തുറവൂർ പാത (434 കോടി) ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രോജക്ട് എക്സാമിനേഷൻ കമ്മിറ്റി, പിഎം ഗതിശക്തി ഡയറക്ടറേറ്റ് എന്നിവരുടെ അനുമതി നേടിയാൽ ഉടൻ പദ്ധതി ആരംഭിക്കാനാകും. മൂന്നാം റീച്ചായ ആലപ്പുഴ– മാരാരിക്കുളം അതിനു ശേഷമാകും പരിഗണിക്കുക .

Big boost for Kerala Railways! Ministry approves ₹324 Cr for Alappuzha line doubling and ₹163 Cr for Palakkad-Parali bypass to ensure train punctuality and more services.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version