രാജ്യത്തിന്റെ എഐ ദൗത്യത്തിന് കരുത്താകുന്ന ഇന്ത്യ-യുഎസ് സമുദ്രകേബിൾ പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം ഭാരത് മണ്ഡപത്തിലെത്തിയപ്പോഴാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വിശാഖപട്ടണത്ത് 1500 കോടി ഡോളർ നിക്ഷേപിക്കുന്ന എഐ ഹബ്ബിന്റെ പണിപ്പുരയിലാണിപ്പോൾ ഗൂഗിൾ. ഇതിന് ഊർജ്ജമാകുന്നതാണ് പദ്ധതി.

മോഡി-പിച്ചൈ കൂടിക്കാഴ്ചയിൽ എഐയിലെ ആഗോള സഹകരണത്തെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, എഐ സ്റ്റാർട്ടപ്പുകൾ എന്നിവരുമായി ഗൂഗിളിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയിൽ എഐ അതിവേഗം വളരുകയാണെന്നും ഗൂഗിൾ പോലുള്ള ആഗോള ടെക് കമ്പനികളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് അതിന്റെ അവസരങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു. കൂടിക്കാഴ്ചയെ സന്തോഷകരമായ അനുഭവമെന്നാണ് പ്രധാനമന്ത്രി മോഡി തന്റെ എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. എഐ വഴി, ആഗോള വേദിയിൽ കഴിവുള്ള യുവാക്കൾക്ക് അവസരങ്ങൾ നൽകുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മോഡി കൂട്ടിച്ചേർത്തു.
മോഡിയെ കണ്ടത് മികച്ച അനുഭവമായിരുന്നുവെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണം, കൃഷി, ഭാഷാ പിന്തുണ തുടങ്ങിയ മേഖലകളിൽ എഐ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Google CEO Sundar Pichai meets PM Modi to announce a landmark India-US undersea cable project. This initiative will bolster India’s AI mission and support the $15 billion AI hub in Visakhapatnam.
