ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ 590 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥാപരമായ പ്രശ്‌നമില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ആർബിഐ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തട്ടിപ്പിൽ ജീവനക്കാരുടെയും ബാഹ്യകക്ഷികളുടെയും ഒത്തുകളി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എംഡി വി. വൈദ്യനാഥൻ പറഞ്ഞു.
നേരത്തേ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിൽ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ 590 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാരെ ബാങ്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എംപാനൽ ലിസ്റ്റിൽനിന്ന് ഹരിയാന ഗവൺമെന്റ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിനെ നീക്കം ചെയ്യുകയും ചെയ്തു. ഫോറൻസിക് ഓഡിറ്റിനായി കെപിഎംജിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 503 കോടി രൂപയായിരുന്നു. തട്ടിപ്പ് തുക ഇതിനേക്കാൾ കൂടുതലാണ്. ആഘാതത്തിന്റെ യഥാർത്ഥ സ്വാധീനം വീണ്ടെടുപ്പും അന്തിമ വിലയിരുത്തലും അനുസരിച്ചായിരിക്കും. ബാങ്കിന്റെ പ്രവർത്തന ലാഭം മെച്ചപ്പെട്ടിട്ടുള്ളതിനാൽ ഈ ആഘാതം ഉൾക്കൊള്ളാൻ ബാങ്കിന് സാധിക്കുമെന്നും ബാങ്കിന്റെ മൊത്തം നിക്ഷേപമായ 2.82 ലക്ഷം കോടി രൂപയിൽ ഹരിയാന സർക്കാരിന്റെ നിക്ഷേപം 0.5 ശതമാനം മാത്രമാണെന്നും വൈദ്യനാഥൻ വ്യക്തമാക്കി.
RBI Governor Sanjay Malhotra assures investors following the ₹590 crore fraud at IDFC First Bank. Learn about the bank’s internal audit and the RBI’s stance on financial stability.
