ഭരണഘടനയിൽ കേരളത്തിൻറെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളുടെ ആഗ്രഹം നിറവേറ്റിയെന്നും ഭാരതത്തിൻറെ മഹത്തായ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നടപടിയാണിതെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കേരള എന്നത് മാറ്റി കേരളം എന്നാക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സേവാതീർത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ഇത് ചരിത്രത്തിൽ ഇടം പിടിക്കും.
ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ലീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 2011ൽ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു. സമാനമാകും കേരളത്തിൻറെ കാര്യത്തിലുള്ള പേര് മാറ്റവും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം കിട്ടിയ ശേഷം പാർലമെൻറ് ബില്ല് പരിഗണനയ്ക്കെടുക്കും.
Prime Minister Narendra Modi states that the decision to rename Kerala to ‘Keralam’ reflects the will of the people and aligns with India’s rich cultural heritage. Read more about the Cabinet’s historic approval at Seva Teerth.