നഗരത്തെ ശുദ്ധവായു ലഭിക്കുന്ന ഓക്സിജൻ സിറ്റിയാക്കുന്ന പദ്ധതിയുമായി തൃശൂർ കോർപറേഷൻ. കോർപറേഷൻ ഭരണസമിതിയുടെ ബജറ്റ് സമ്മേളനത്തിലാണ് തീരുമാനം. സിറ്റി സർക്കുലർ-ഇലക്ട്രിക് ബസ്സുകൾ, സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് സർവീസ്, പിങ്ക് വാഷ്റൂമുകൾ തുടങ്ങിയ ജനപ്രിയ പദ്ധതികളും ഉൾക്കൊള്ളുന്നതാണ് ബജറ്റ്. മുനിസിപ്പൽ ബോണ്ട് വഴി ധനശേഖരണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും ഡപ്യൂട്ടി മേയർ എ. പ്രസാദ് അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കുന്നു.

ഓക്സിജൻ സിറ്റി പദ്ധതിയുടെ ആദ്യഘട്ടമായി കുറ്റുമുക്ക്–നെട്ടിശ്ശേരി മേഖല ഓക്സിജൻ സോൺ ആയി മാറ്റും. ഇവിടെ ദേശീയ ആയുഷ് മിഷൻ, ഔഷധി, സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് എന്നിവയുമായി സഹകരിച്ച് യോഗ സോൺ, വോക്കിങ്-റൺ പാത്ത്‌വേകൾ, സൈക്കിളിങ് തുടങ്ങിയവയും ഏർപ്പെടുത്തും. പടിഞ്ഞാറേക്കോട്ട, കിഴക്കേക്കോട്ട, കൊക്കാല എന്നിവിടങ്ങളിൽ നിർമിക്കുന്ന മേൽപ്പാല പദ്ധതികൾക്കാണ് മുനിസിപ്പൽ ബോണ്ട് വഴി ശേഖരിക്കുന്ന തുക ഉപയോഗിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിക്കുന്ന തുകയും സ്വന്തം വരുമാനവും പരമാവധി പ്രയോജനപ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
വൈദ്യുതി വിഭാഗത്തിന് പുതിയ കെട്ടിട സമുച്ചയം പണിയാൻ 42 കോടി രൂപ അനുവദിച്ചു. അതേസമയം, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ബജറ്റിൽ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എംജി റോഡ് വികസനത്തിന് അഞ്ച് കോടി രൂപ, അയ്യന്തോൾ-പടിഞ്ഞാറേക്കോട്ട റോഡ് രണ്ടാംഘട്ട വികസനത്തിന് അഞ്ച് കോടി, പടിഞ്ഞാറേക്കോട്ട- കിഴക്കേക്കോട്ട-കൊക്കാലെ മേൽപാലങ്ങളുടെ മുന്നൊരുക്കങ്ങൾക്ക് 1 കോടി രൂപ എന്നിങ്ങനെയും വകയിരുത്തി.
Thrissur Corporation announces the ambitious ‘Oxygen City’ project in its 2026 budget. Key highlights include electric buses, free travel for women, pink washrooms, and major infrastructure development via Municipal Bonds.