കഴിഞ്ഞ മാസം ഇന്ത്യ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. ഇന്തോനേഷ്യൻ സർക്കാറിന് കീഴിലുള്ള ‘അഗ്രിനാസ് പാംഗൻ നുസാന്ത്ര’ (Agrinas Pangan Nusantara) എന്ന സ്ഥാപനമാണ് 35,000 മഹീന്ദ്ര സ്‌കോർപിയോ പിക്ക്-അപ്പ് ട്രക്കുകൾക്കായി ഓർഡർ നൽകിയത്. എന്നാൽ പിന്നീട് നയരൂപീകരണക്കാരുടെ എതിർപ്പിനെ തുടർന്ന് മഹീന്ദ്രയിൽ നിന്നും ടാറ്റ മോട്ടോഴ്‌സിൽ നിന്നുമായി 105,000 വാഹനങ്ങളുമായി ബന്ധപ്പെട്ട ഓർഡറുകൾ ഇന്തോനേഷ്യ നിർത്തിവെച്ചതായി മാധ്യമ റിപ്പോർട്ടുകളുണ്ടായി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. 35,000 യൂണിറ്റ് ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസിനായി ഏറ്റവും വലിയ കയറ്റുമതി ഓർഡർ നേടിയിട്ടുണ്ടെന്നും ഈ വർഷം അത് വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

വാഹന വിതരണത്തിനുള്ള ഓർഡർ താൽക്കാലികമായി നിർത്തിവെച്ചതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ നിന്ന് കൂടുതൽ അറിയിപ്പുകളോ ആശയവിനിമയങ്ങളോ ലഭിച്ചിട്ടില്ലെന്നും ഡെലിവെറിക്ക് മുൻകൂർ പണം ലഭിച്ചതായും കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ ചരിത്രത്തിലെ തന്നെ ഒറ്റത്തവണയായി ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ് ഇത്. ഇന്തോനേഷ്യയിലെ സഹകരണ സംഘങ്ങളുടെ വികസനത്തിനായി നടപ്പിലാക്കുന്ന KDKMP (Koperasi Desa/Kelurahan Merah Putih) പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പൻ ഓർഡർ. ഇതിനായി കരുത്തുറ്റതും വിശ്വസനീയവുമായ വാഹനങ്ങൾ എന്ന നിലയിലാണ് മഹീന്ദ്ര സ്‌കോർപിയോ പിക്ക്-അപ്പിനെ (Mahindra Scorpio Pik Up Truck) ഇന്തോനേഷ്യ തിരഞ്ഞെടുത്തത്. ഓർഡർ ചെയ്ത 35,000 വാഹനങ്ങളും ഈ വർഷം തന്നെ (2026) ഇന്തോനേഷ്യയിലെത്തിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.
Mahindra & Mahindra dismisses reports of Indonesia halting vehicle imports. The company confirms its largest-ever order of 35,000 Scorpio Pik Up trucks is active for 2026 delivery
