റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിച്ച് പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL). മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹിന്ദുസ്ഥാൻ പെട്രോളിയം റഷ്യൻ എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചിരിക്കുന്നത്. ഈ മാസം അവസാനം എത്തിച്ചേരുന്നതിനായി എച്ച്പിസിഎൽ രണ്ട് കാർഗോകൾ വാങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രായേലും ഇറാൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റഷ്യൻ എണ്ണ വഹിക്കുന്ന രണ്ട് അഫ്രാമാക്സ് ടാങ്കറുകൾക്ക് റിഫൈനർ ഓർഡർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 1.1 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യൻ വിഹിതം 21.2% ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയെ അനുവദിച്ചുകൊണ്ട് യുഎസ് ഇടക്കാല ഇളവ് നൽകിയിരിക്കുന്നത്. 30 ദിവസത്തേക്കാണ് ഇളവ്. ഇതോടെ ഫെബ്രുവരിയിൽ റഷ്യൻ എണ്ണയുടെ വിഹിതം ഏകദേശം 30% ആയി ഉയരുമെന്നാണ് വിലയിരുത്തൽ.
HPCL has booked two Aframax cargoes of Russian oil following a 30-day US waiver. This strategic move aims to stabilize India’s energy supply amid West Asian tensions
