യുഎസ് ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഇന്ത്യ ഇറാനിയൻ കപ്പലുകൾക്ക് അഭയം നൽകാൻ തീരുമാനം എടുത്തിരുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഫെബ്രുവരി 28നാണ് ഇറാൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടിയത്. തൊട്ടടുത്ത ദിവസം തന്നെ (മാർച്ച് 1) ഇന്ത്യ ഇതിന് അംഗീകാരം നൽകി. ഇതൊരു മനുഷ്യത്വപരമായ നടപടിയാണെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്കനുസൃതമായാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

അനുമതി ലഭിച്ച ‘ഐറിസ് ലവൻ’ എന്ന കപ്പൽ മാർച്ച് 4ന് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലുണ്ടായിരുന്ന കേഡറ്റുകൾ ഉൾപ്പെടെയുള്ള 183 ജീവനക്കാർക്ക് ഇന്ത്യൻ നാവികസേനയുടെ കേന്ദ്രങ്ങളിൽ താമസസൗകര്യം ഒരുക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഈ നടപടിക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചതായും ജയ്ശങ്കർ വെളിപ്പെടുത്തി.
ഇന്ത്യയുടെ നാവിക അഭ്യാസമായ ‘മിലാനിൽ’ പങ്കെടുത്ത് മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ഐറിസ് ദേന (IRIS Dena) ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർക്കപ്പെട്ട അതേ ദിവസമാണ് ഐറിസ് ലവൻ കൊച്ചിയിലെത്തിയത്. ഐറിസ് ദേനയിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കപ്പലുകൾക്ക് അഭയം നൽകിയത് സംബന്ധിച്ച ജയ്ശങ്കറിന്റെ വെളിപ്പെടുത്തൽ.
External Affairs Minister S Jaishankar confirms India allowed Iranian ship IRIS Lavan to dock at Kochi port on humanitarian grounds amid regional tensions
