ഇറാൻ പരമോന്നത നേതാവായി സ്ഥാനമേറ്റ മകൻ മുജ്തബ ഖമനയിയുടെ വിദേശത്തുള്ള വമ്പിച്ച സ്വത്തുശേഖരത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലണ്ടനിലെ ആഡംബര മന്ദിരങ്ങൾ, ദുബായിലെ വില്ലകൾ, യൂറോപ്പിലുടനീളമുള്ള ഹോട്ടലുകൾ തുടങ്ങി ഏകദേശം 27,500 കോടി രൂപയുടെ ആസ്തി മുജ്തബയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിതാവ് ആയത്തുല്ല ഖമനയിയുടെ മരണശേഷം അധികാരം ഏറ്റെടുത്തതോടെയാണ്, ഭരണകൂടത്തിലെ ഉന്നതർക്ക് വിദേശരാജ്യങ്ങളിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വീണ്ടും അന്വേഷണങ്ങളും ചർച്ചകളും സജീവമായത്.

യുകെ, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സാമ്പത്തിക സാമ്രാജ്യം ബിനാമി പേരുകളിലും ഷെൽ കമ്പനികൾ വഴിയുമാണ് നിയന്ത്രിക്കപ്പെടുന്നതെന്ന് അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. ഖമനയി കുടുംബത്തിന്റെ സ്വാധീനം വെറും രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സങ്കീർണ്ണമായ നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലോകമെമ്പാടും പടർന്നു പന്തലിച്ചതാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. സുതാര്യമല്ലാത്ത ഇടപാടുകൾ ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ കൃത്യമായ ആസ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു
A Bloomberg investigation reveals a massive ₹27,500 crore ($3.3B) overseas property network linked to Iran’s new Supreme Leader Mojtaba Khamenei across London and Dubai.
