പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് പ്രത്യേക ചാർട്ടേഡ് കാർഗോ സർവീസുകൾ ആരംഭിച്ചു. വിതരണ ശൃംഖലയിലെ പ്രതിസന്ധി പരിഹരിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ സ്റ്റോക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 36 ടൺ പഴം-പച്ചക്കറികളുമായി കുവൈത്ത് എയർവേയ്സിന്റെ കാർഗോ വിമാനം പുറപ്പെട്ടു. നേരത്തെ അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപ്പന്നങ്ങൾ എത്തിച്ചിരുന്നു. ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴിയാണ് ഈ നീക്കം.
പശ്ചിമേഷ്യൻ സംഘർഷം കനത്തതോടെ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചത് കയറ്റുമതി മേഖലയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ലുലു ഗ്രൂപ്പ് പ്രത്യേക കാർഗോ വിമാനങ്ങൾ ഏർപ്പാടാക്കിയത്. കൊച്ചിക്ക് പുറമേ ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നും ലുലു ഗ്രൂപ്പ് ഇത്തരത്തിൽ കയറ്റുമതി തുടരുന്നുണ്ട്.
To overcome supply chain disruptions in the Middle East, Lulu Group operates chartered cargo flights from Kochi to GCC, ensuring food security in its hypermarkets.