ഐ.ടി കമ്പനികൾക്ക് പുറമെ സ്വകാര്യ സംരംഭകരുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത PPP മാതൃകയിൽ പുതിയ ഐ.ടി പാർക്കുകൾക്കു കേരളത്തിൽ വഴിയൊരുങ്ങുന്നു. സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്നോളജി(ഐ.ടി-ഡിജിറ്റൽ) കമ്പനികൾ, കോ-വർക്കിംഗ് സ്പെയിസുകൾ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുമായി അഫിലിയേറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകി.

പൊതുമേഖലയുടെ മേൽനോട്ടവും സ്വകാര്യമേഖലയുടെ കാര്യക്ഷമതയും ഒരുമിപ്പിക്കുന്നതോടെ കേരളത്തെ ആഗോള ഐ.ടി നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ പാകുന്നതിനും സഹായകമാകും.
സർക്കാർ ഐ.ടി പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ഔദ്യോഗിക കേരള ഐ.ടി ശൃംഖലയുടെ ഭാഗമാക്കാൻ ഇതിലൂടെ സാധിക്കും. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാത്ത വിധം സർക്കാർ ഐ.ടി പാർക്കുകളിലെ നിലവിലുള്ള ജീവനക്കാരെ പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഐ.ടി കമ്പനികളെ തിരിച്ചറിയുന്നതിനും അവ നേരിടുന്ന ബിസിനസ് പ്രതിസന്ധികൾ പരിഗണിക്കാനും പദ്ധതി സഹായമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സോഫ്റ്റ്വെയർ കയറ്റുമതി വർദ്ധിപ്പിക്കുക, കേരള ഐ.ടി ബ്രാൻഡിന്റെ സാധ്യതകൾ എല്ലാവർക്കും ലഭ്യമാക്കുക എന്നിവയും ഇതിലൂടെ ഉദ്ദേശിക്കുന്നു.
അതത് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സിഇഒ മാര്‍ക്ക് ഇതു സംബന്ധിച്ച വിവേചനാധികാരം നല്കി ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഉത്തരവിറക്കി.
ഇൻഫോപാർക്ക്, ടെക്നോപാർക്ക്, ഗവ. സൈബർപാർക്ക് എന്നീ സർക്കാർ ഐ.ടി പാർക്കുകളുടെ സിഇഒമാർക്കാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങൾക്ക് മെന്റർഷിപ്പ് പിന്തുണ, സി.ഇ.ഒ മെന്ററിംഗ്, പേറ്റന്റുകൾക്കുള്ള സാമ്പത്തിക പ്രോത്സാഹനങ്ങൾ എന്നിവ ലഭ്യമാക്കും. കൂടാതെ, കേരള ഐ.ടി പാർക്ക് അഫിലിയേറ്റ് ലോഗോ ഉപയോഗിക്കാനുള്ള അനുമതി, ഐ.ടി പാർക്ക് പോർട്ടലിലൂടെ തൊഴിലവസരങ്ങൾ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യം, ദേശീയ-അന്തർദേശീയ പ്രദർശനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ലഭിക്കും.
പരിശീലന പരിപാടികൾ, ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി, നിയമസഹായം, ഏകജാലക ബിസിനസ് സംവിധാനങ്ങൾ എന്നിവയിലൂടെ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ പ്രവർത്തനറിപ്പോർട്ട് നല്കുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളെ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ചായിരിക്കും ആനുകൂല്യങ്ങൾ നൽകുക.
വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിധത്തിലാണ് പദ്ധതിയുടെ അധികാര പരിധി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ടെക്നോപാർക്കിന്റെ കീഴിലും ആലപ്പുഴ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകൾ ഇൻഫോപാർക്കിന്റെ കീഴിലും ആയിരിക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാപനങ്ങളെ ഗവ. സൈബർപാർക്കുമായാണ് അഫിലിയേറ്റ് ചെയ്യേണ്ടത്.
Kerala government approves a new PPP model to affiliate private IT parks and co-working spaces with Technopark, Infopark, and Cyberpark. Discover how this move aims to boost software exports and job creation
