നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. വ്യാസർപാടിയിലെ ഡോ. അംബേദ്കർ ഗവൺമെന്റ് ആർട്‌സ് കോളേജിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ ആസ്തി വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

624 കോടിയുടെ ആസ്തി
വിജയിയുടെ ആകെ ആസ്തി 624.73 കോടി രൂപയാണ്. ഇതിൽ 404.58 കോടി രൂപയുടെ സ്ഥാവര ആസ്തികളും 220.15 കോടി രൂപയുടെ ജംഗമ ആസ്തികളുമാണുള്ളത്. ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടിയുടെ സ്ഥാവര ആസ്തിയും 2.5 കോടിയുടെ ജംഗമ ആസ്തിയുമുണ്ട്. വിജയിയുടെ പേരിൽ 883 ഗ്രാം സ്വർണ്ണവും അഞ്ച് കാറുകളും ഒരു ഇരുചക്ര വാഹനവുമുണ്ട്. ഭാര്യയുടെ പേരിൽ 3,132 ഗ്രാം സ്വർണ്ണവും 134.91 കാരറ്റ് വജ്രവുമുണ്ട്. വിജയിയുടെ കൈവശം 2 ലക്ഷം രൂപയും ഭാര്യയുടെ കൈവശം ഒരു ലക്ഷം രൂപയും പണമായുണ്ട്.
കുടുംബാംഗങ്ങൾക്ക് നൽകിയ വായ്പകൾ
പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി രൂപയും മാതാവ് ശോഭ ചന്ദ്രശേഖറിന് 87.12 ലക്ഷം രൂപയും വിജയ് വായ്പയായി നൽകിയിട്ടുണ്ട്. കൂടാതെ ഭാര്യയ്ക്ക് 12.6 കോടി രൂപയും മകൻ ജേസൺ സഞ്ജയിക്ക് 8.78 ലക്ഷം രൂപയും മകൾ ദിവ്യ സാഷയ്ക്ക് 4.6 ലക്ഷം രൂപയും നൽകിയതായും സത്യവാങ്മൂലത്തിൽ പറയുന്നു.
വിദ്യാഭ്യാസവും തൊഴിലും
ലൊയോള കോളേജിൽ നിന്നും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് താനെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 1989ൽ പത്താം ക്ലാസും 1991ൽ പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കി. 1992ൽ കോളേജ് പഠനം ഉപേക്ഷിച്ചു. നിലവിൽ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെന്നും വിജയ് വിദ്യാശ്രമം ഉൾപ്പെടെയുള്ള നാല് ട്രസ്റ്റുകളുടെ മാനേജിംഗ് ഡയറക്ടറും ട്രസ്റ്റിയുമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ വിജയ് ഉറപ്പുനൽകുന്നു. അതേസമയം, പത്രികാ സമർപ്പണത്തിന് പിന്നാലെ വിജയ് മണ്ഡലത്തിൽ പ്രചാരണത്തിനും തുടക്കം കുറിച്ചു.
TVK President Vijay has filed his nomination for the Perambur constituency, declaring total assets of ₹624.73 crore. Check details of his properties, luxury cars, and family loans