ലോകവ്യാപാര സംഘടനയുടെ (WTO) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ പത്ത് ചരക്ക് കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആദ്യമായി ഇടംപിടിച്ചു. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നേട്ടം പ്രഖ്യാപിച്ചത്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ അഭിമാന നേട്ടം പങ്കുവെച്ചത്. കേവലം അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 17ആം സ്ഥാനത്തുനിന്ന് 9ആം സ്ഥാനത്തേക്ക് യുഎഇ കുതിച്ചുയർന്നു. രാജ്യത്തിന്റെ അതിവേഗ സാമ്പത്തിക വളർച്ചയുടെയും ആഗോള വ്യാപാര രംഗത്തെ കരുത്തിന്റെയും തെളിവാണ് ഈ മുന്നേറ്റമെന്ന് അദ്ദേഹം കുറിച്ചു.

കഴിഞ്ഞ വർഷം യുഎഇയുടെ ആകെ വിദേശ വ്യാപാരം 6 ട്രില്യൺ ദിർഹം (1.6 ട്രില്യൺ ഡോളർ) കടന്നു. മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണിത്. ചരക്ക്-സേവന മേഖലകളിലായി ആഗോള വിപണികളുമായി 584 ബില്യൺ ദിർഹത്തിന്റെ വ്യാപാര മിച്ചം രാജ്യം കൈവരിച്ചു. യുഎഇയിൽ നിക്ഷേപിക്കുക എന്നത് വളർച്ചയിലും അഭിവൃദ്ധിയിലും മെച്ചപ്പെട്ട ഭാവിയിലുമുള്ള നിക്ഷേപമാണെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെ വിജയവും ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള യുഎഇയുടെ വർധിച്ചുവരുന്ന പ്രസക്തിയുമാണ് ഈ റിപ്പോർട്ട് അടിവരയിടുന്നത്.
