ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാതെ പുതിയ ദേശീയപാത പദ്ധതികൾക്ക് അംഗീകാരം നൽകരുതെന്ന കർശന നിബന്ധനയിലേക്ക് നീങ്ങുന്നത് പരിഗണിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത നിർമ്മാണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത് ഭൂമി ഏറ്റെടുക്കലിലെ പ്രതിസന്ധികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 90 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതികൾ തുടങ്ങരുതെന്നായിരുന്നു നിബന്ധനയെങ്കിൽ, ഇത് ഇനി മുതൽ 100 ശതമാനം ആക്കി മാറ്റാനാണ് നീക്കമെന്ന് ഡൽഹിയിൽ നടന്ന ‘വിശ്വകർമ്മ അവാർഡ്’ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതകളുടെ നിർമ്മാണ നിലവാരം കുറയുന്നതിന് പിന്നിൽ ഡിപിആർ തയ്യാറാക്കുന്ന കൺസൾട്ടന്റുകളാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. മികച്ച ഗുണനിലവാരമുള്ള പദ്ധതിരേഖകൾ തയ്യാറാക്കാൻ വിരമിച്ച എൻഎച്ച്എഐ ഉദ്യോഗസ്ഥർ മുന്നോട്ട് വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത രീതിയിലേക്ക് നിർമ്മാണ മേഖല മാറണമെന്നും 15 ലക്ഷം കോടി രൂപയുടെ ഹൈവേ ആസ്തികൾ മന്ത്രാലയത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Union Minister Nitin Gadkari suggests tightening NHAI norms to require 100% land acquisition before starting new projects. Learn how this move aims to eliminate construction delays and improve project quality
