തെലങ്കാനയിലെ ആദിലാബാദിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രതിരോധ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ആദിലാബാദ് എംപി ജി. നാഗേഷ് എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

പദ്ധതി പ്രകാരം വിമാനത്താവളത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പ്രതിരോധ മന്ത്രാലയം നിർമ്മിക്കും. സിവിലിയൻ എൻക്ലേവിന്റെ ചുമതലയും വിമാന സർവീസുകളുടെ നടത്തിപ്പും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനായിരിക്കും. പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 17ന് പ്രതിരോധ, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലപരിശോധന നടത്തും. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പക്കലുള്ള 360 ഏക്കറിന് പുറമെ റൺവേ നിർമ്മാണത്തിനായി 430 ഏക്കർ കൂടി ആവശ്യമാണ്. ഇതിനായി ഭൂമി വിട്ടുനൽകാൻ പ്രദേശവാസികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എയർബസ് A220 പോലുള്ള വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിലുള്ള റൺവേയും മറ്റ് സാങ്കേതിക സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടര വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നുള്ള ദൂരവും നാഗ്പൂർ പോലുള്ള നഗരങ്ങളുമായുള്ള സാമീപ്യവും പരിഗണിക്കുമ്പോൾ പ്രാദേശിക വിമാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ ആദിലാബാദ് വിമാനത്താവളം നിർണ്ണായക പങ്കുവഹിക്കുമെന്ന് മന്ത്രി രാംമോഹൻ നായിഡു വ്യക്തമാക്കി.
The Indian government clears the Adilabad Airport project in Telangana. A joint venture between the Defence and Civil Aviation ministries, featuring a runway for Airbus A220 aircraft
