പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ ഇന്ധനക്ഷാമം മറികടക്കാൻ 5 കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകളുടെ വിതരണം ഇന്ത്യ വർദ്ധിപ്പിക്കുന്നു. മാർച്ച് 23 മുതൽ 13 ലക്ഷത്തിലധികം ചെറിയ സിലിണ്ടറുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്. ഇതിനുപുറമെ, പൈപ്പ് വഴിയുള്ള പ്രകൃതിവാതക (PNG) കണക്ഷനുകളുടെ എണ്ണം റെക്കോർഡ് വേഗത്തിൽ ഉയർത്താനും സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞു. വിദേശത്ത് നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും പാചകവാതകം മുടങ്ങാതെ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം 5 കിലോ സിലിണ്ടറുകളാണ് വിപണിയിൽ വിൽക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ മേഖലകളിലെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗ് വഴിയുള്ള വിതരണം 98 ശതമാനമായി വർദ്ധിപ്പിച്ചതിലൂടെയും ഡെലിവറി ഓതന്റിക്കേഷൻ കൃത്യമാക്കിയതിലൂടെയും പാചകവാതകത്തിന്റെ ദുരുപയോഗം തടയാൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചും വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാർ തുടരുകയാണ്.
India boosts the distribution of 5-kg LPG cylinders and accelerates PNG rollouts to counter fuel shortages caused by global tensions. Over 13 lakh small cylinders distributed to aid common citizens and migrants
