അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിന് സാധ്യത തെളിയുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ ഇറാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന അതീവ സമ്പുഷ്ടമായ യുറേനിയത്തെ ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവ കൈമാറാൻ ഇറാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ കരാർ യാഥാർത്ഥ്യമായാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും എണ്ണ വ്യാപാരവും ഹോർമുസ് കടലിടുക്കിലെ ഗതാഗതവും സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ അന്തിമ തീരുമാനമില്ലാതെയാണ് അവസാനിച്ചത്. യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന യുഎസ് നിലപാടും, ഇത് തങ്ങളുടെ പരമാധികാരമാണെന്ന ഇറാന്റെ വാദവുമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഈ വാരാന്ത്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്നും കരാർ ഒപ്പിടാൻ താൻ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാനുമായും സമാധാനത്തിന് വഴിയൊരുങ്ങുന്നുവെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.
US President Donald Trump claims Iran has agreed to surrender its enriched uranium stockpiles as a historic peace deal nears. Get the latest on the Islamabad negotiations and the potential reopening of the Strait of Hormuz
