യുഎഇയ്ക്ക് നൽകാനുള്ള കടത്തിന്റെ അവസാന ഗഡുവായ 1.5 ബില്യൺ ഡോളർ (ഏകദേശം 12,500 കോടി രൂപ) ഈ മാസം 23-നകം പാകിസ്ഥാൻ തിരിച്ചടയ്ക്കും. നേരത്തെ നൽകിയ 2 ബില്യൺ ഡോളറിന് പിന്നാലെയാണ് ബാക്കി തുക കൂടി നൽകാൻ പാകിസ്ഥാൻ സെൻട്രൽ ബാങ്ക് തയ്യാറെടുക്കുന്നത്.
ആകെ 3.5 ബില്യൺ ഡോളർ കടത്തിൽ 2 ബില്യൺ ഡോളർ പാകിസ്ഥാൻ ഇതിനകം യുഎഇക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 1.5 ബില്യൺ ഡോളർ ഏപ്രിൽ 23-നകം നൽകാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (SBP) ലക്ഷ്യമിടുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഈ തിരിച്ചടവ് സാധ്യമായത് സൗദി അറേബ്യ നൽകിയ പിന്തുണയിലൂടെയാണ്. 2 ബില്യൺ ഡോളർ സൗദി അറേബ്യ പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ 3 ബില്യൺ ഡോളറിന്റെ നിക്ഷേപ കാലാവധി നീട്ടിനൽകാനും സൗദി തയ്യാറായിട്ടുണ്ട്.
അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് 1.1 ബില്യൺ ഡോളറിന്റെ അടുത്ത ഗഡു ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുസ്ഥിരമായി നിലനിർത്താൻ സഹായിക്കും.
സാധാരണഗതിയിൽ യുഎഇ പാകിസ്ഥാന്റെ കടം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി നൽകാറാണ് പതിവ്. എന്നാൽ ഇത്തവണ പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും പരിഗണിച്ച് തുക ഉടനടി തിരിച്ചുനൽകാൻ യുഎഇ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കടം തിരിച്ചടയ്ക്കുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ താൽക്കാലികമായ കുറവുണ്ടാക്കുമെങ്കിലും സൗദിയിൽ നിന്നുള്ള നിക്ഷേപവും ഐഎംഎഫ് സഹായവും ഇതിന് പരിഹാരമാകുമെന്ന് പാകിസ്ഥാൻ ധനമന്ത്രാലയം അറിയിച്ചു.
Pakistan is set to clear its remaining $1.5 billion debt to the UAE by April 23. Aided by Saudi Arabia’s $2 billion deposit and awaiting IMF funds, Pakistan moves to stabilize its economy
