തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെ ലാൽഗുഡി മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ പ്രതിനിധിയായി ലീമ റോസ് മാർട്ടിൻ മത്സരരംഗത്തിറങ്ങുന്നു. ‘ലോട്ടറി രാജാവും’ വിവാദ വ്യവസായിയുമായ സാന്റിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 1,000 കോടി രൂപയിലധികം ആസ്തിയാണ് ഇവർക്കുള്ളത്. ഇതിൽ 909.94 കോടി രൂപയുടെ ഭൂസ്വത്തുക്കളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയും, 139.62 കോടി രൂപയുടെ സ്വർണം, വാഹനങ്ങൾ, നിക്ഷേപങ്ങൾ തുടങ്ങിയ ആസ്തികളും ഉൾപ്പെടുന്നു.

കുടുംബത്തിന്റെ ആകെ ആസ്തി കണക്കാക്കിയാൽ അത് 4,000 കോടി രൂപയ്ക്കും മുകളിലാണ്. സാന്റിയാഗോ മാർട്ടിന് മാത്രം വിവിധ കമ്പനികളിലായി 2,153 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ലീമയുടെ പക്കൽ 45.11 കോടി രൂപയുടെ ആഭരണശേഖരമുണ്ടെന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വമ്പൻ ആസ്തിവിവരങ്ങൾ പുറത്തുവന്നതോടെ ലീമ റോസ് മാർട്ടിൻ ദേശീയതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
കേരളത്തിലും വിവാദ നായകനാണ് സാന്റിയാഗോ മാർട്ടിൻ. 2007ൽ കേരളത്തിലെ പ്രമുഖ പാർട്ടി പത്രത്തിന് പരസ്യം നൽകുന്നതിനു രണ്ടു കോടി രൂപ നൽകിയത് വൻ വിവാദമായി. പിന്നീട് 2009ൽ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിൽ അടക്കം സാന്റിയാഗോ പ്രതിക്കൂട്ടിലായി. ഇതിനുപിന്നാലെ സാന്റിയാഗോയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
AIADMK candidate Leema Rose Martin, wife of ‘Lottery King’ Santiago Martin, emerges as the wealthiest contestant in the 2026 Tamil Nadu elections with assets exceeding ₹1,000 crore
