സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയ്ക്ക് 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്താൻ ഡോളർ അടിസ്ഥാനത്തിൽ പ്രതിവർഷം 12 ശതമാനം വളർച്ച ആവശ്യമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ വ്യക്തമാക്കി. ഐഐടി മദ്രാസിന്റെ 67ആമത് ഇൻസ്റ്റിറ്റ്യൂട്ട് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം (GDP) ഏകദേശം 3.91 ട്രില്യൺ ഡോളറാണെന്നും അടുത്ത ആറ് വർഷത്തിനുള്ളിൽ ഇത് 7.8 ട്രില്യൺ ഡോളറിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക വൈദഗ്ധ്യത്തിലും നൂതന ഗവേഷണത്തിലും ഇന്ത്യ മികവ് പുലർത്തിയാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് നാഗേശ്വരൻ ചൂണ്ടിക്കാട്ടി. ആഗോള വിജ്ഞാന മേഖലയിൽ ഇന്ത്യൻ സർവകലാശാലകളും ലാബുകളും മുൻപന്തിയിൽ നിൽക്കേണ്ടത് അനിവാര്യമാണ്. വിദേശ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും അവ ഇന്ത്യൻ സാഹചര്യങ്ങൾക്കും ചെലവിനും അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാനുമുള്ള ശേഷി നാം വികസിപ്പിക്കണം. കാർഷിക, നിർമ്മാണ, സേവന മേഖലകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഐഐടി മദ്രാസ് പോലുള്ള സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു. ഓപ്പൺ എഐ (OpenAI) സിടിഒ ശ്രീനിവാസ് നാരായണൻ, പെർപ്ലെക്സിറ്റി എഐ (Perplexity.ai) സിഇഒ അരവിന്ദ് ശ്രീനിവാസ്, എച്ച്എഎൽ (HAL) സിഎംഡി ഡി.കെ. സുനിൽ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. തുടർച്ചയായി പത്ത് വർഷം രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട ഐഐടി മദ്രാസ്, സാൻസിബാറിൽ പുതിയ കാമ്പസ് ആരംഭിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ മൾട്ടിനാഷണൽ സർവകലാശാലയായി മാറാനുള്ള തയ്യാറെടുപ്പിലാണെന്നും പ്രൊഫ. കാമകോടി പറഞ്ഞു.
Chief Economic Advisor V. Anantha Nageswaran states that India requires a 12% annual growth rate in dollar terms and a boost in R&D to become a $30 trillion economy by 2047.
