കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയം. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ട് രാവിലെ 10.30ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. കൊച്ചിയെ ലക്ഷദ്വീപുമായി ബന്ധിപ്പിക്കുന്ന സീപ്ലെയിൻ സർവീസുകളുടെ പരീക്ഷണ ഓട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (CIAL) സൗകര്യമൊരുക്കിയത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വിനോദസഞ്ചാരം, അടിയന്തര യാത്രകൾ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഈ പരീക്ഷണം.

കൊച്ചിയിൽ നിന്ന് അഗത്തി, കൽപ്പേനി, കവരത്തി തുടങ്ങിയ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് 12 ട്രയൽ സർവീസുകളാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ കപ്പൽ സർവീസുകളെ പ്രധാനമായും ആശ്രയിക്കുന്ന ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ സേവനം സഹായിക്കും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിയിൽ ഈ റൂട്ടുകൾ ഉൾപ്പെടുത്തുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കും സീപ്ലെയിൻ യാത്ര ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
The trial flight of the Kochi-Lakshadweep seaplane service was successful. Operated by Skyhope Aviation, the flight from Kochi to Agatti aims to boost island tourism and connectivity
