തമിഴ്‌നാട്ടിലെ വസ്‌ത്രനിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കോട്ടൺ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കഴിഞ്ഞ രണ്ട് മാസത്തിനിടെ പരുത്തി വിലയിൽ 25 ശതമാനത്തിന്റെ വർദ്ധനയുണ്ടായതായും ഇത് ലക്ഷക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള 11 ശതമാനം ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കുന്നത് വഴി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ആഗോള വിപണിയിൽ തമിഴ്‌നാട്ടിലെ വസ്‌ത്ര വ്യാപാര മേഖലയുടെ മത്സരക്ഷമത നിലനിർത്താനും സാധിക്കുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

കാർഷിക മേഖല കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന വസ്ത്രനിർമ്മാണ മേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി വിജയ് ഓർമ്മിപ്പിച്ചു. പരുത്തിയുടെ വില കാൻഡിക്ക് (candy) 54,700 രൂപയിൽ നിന്ന് 67,700 രൂപയായും നൂൽ വില കിലോയ്ക്ക് 301 രൂപയിൽ നിന്ന് 330 രൂപയായും ഉയർന്നിരിക്കുകയാണ്. ആഭ്യന്തര വിപണിയിലെ പരുത്തിയുടെ കുറവും വർദ്ധിച്ചുവരുന്ന വ്യാപാര ഇടപാടുകളുമാണ് ഈ വിലക്കയറ്റത്തിന് കാരണമെന്നും, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് ഇറക്കുമതി തീരുവ പൂജ്യം ശതമാനമാക്കി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tamil Nadu CM Vijay urges PM Modi to scrap the 11% cotton import duty to save the textile sector and rural jobs amid a 25% surge in raw material prices
