സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരുമാന വർധന മികവിൽ കെ എസ് ആർ ടി സി. ഏപ്രിൽ മാസത്തിൽ കെ എസ് ആർ ടി സി ക്കു ലഭിച്ചത് 225 കോടിരൂപയുടെ വരുമാനം. ടിക്കറ്റിതര വരുമാനവും ചേർത്താണിത്. പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ് വരുമാനം ഏപ്രിലിൽ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഓഫ് റോഡ് കുറച്ചും തിരക്കുള്ള റൂട്ടിൽ കൂടുതൽ ബസ് ഓടിച്ചുമാണ് നേട്ടം കൊയ്‌തത്.

ഏപ്രിൽ മാസത്തിൽ കലക്‌ഷൻ കുറഞ്ഞ മാസമായിട്ടും എട്ടുകോടിയിൽ താഴെപ്പോയില്ല. മുൻവർഷത്തിൽ ഏഴുകോടിയിൽ താഴെയായിരുന്നിത്. യു ഡി എഫ് പ്രകടന പത്രികയിൽ
ഇന്ദിരാ ഗ്യാരണ്ടിയായിട്ടാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ അധികാരത്തിലെത്തിയ ശേഷമാകും ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കുക. നിലവിൽ കർണാടകയിലും, തമിഴ്നാട്ടിലും സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാണ്.
കെട്ടിടങ്ങളുടെ വാടകയ്‌ക്ക് പുറമേ ബജറ്റ് ടൂറിസം സെല്ലും, ഡ്രൈവിങ് സ്‌കൂളുമാണ് ടിക്കറ്റിതര വരുമാനം കൂടുതൽ നൽകുന്നത്. ജനുവരി അഞ്ചിന് 12.18 കോടി നേടി കെഎസ്‌ആർടിസി റെക്കോർഡിട്ടിരുന്നു. നിലവിൽ എല്ലാ ഡിപ്പോയും പ്രവർത്തന ലാഭത്തിലാണ്. ബജറ്റ് ടൂറിസം സെൽ വഴി കുറഞ്ഞ ചെലവിൽ ഗോവയിലേക്കു അടക്കം നിരവധി വിനോദ യാത്രാ പാക്കേജുകൾ ലക്‌ഷ്യം കണ്ടു. KSRTC ഡ്രൈവിങ് സ്‌കൂളുകളിൽ പഠിതാക്കൾ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത് കാത്തിരിക്കുകയാണ്.
നിലവിൽ 5653 ബസ്സാണ് കെഎസ്‌ആർടിസിക്കുള്ളത്. അതിൽ 552 എണ്ണം സ്വിഫ്‌റ്റിന്റേതാണ്. 2025ൽ യാത്രക്കാരുടെ എണ്ണം ശരാശരി പ്രതിദിനം 20.27 ലക്ഷമായി ഉയർന്നു. ഇൗവർഷം അത് 22 ലക്ഷമായി വീണ്ടും വർധിച്ചിട്ടുണ്ട്.
KSRTC hits a major milestone with ₹225 crore revenue in April. Read more about the collection boost and updates on the proposed free bus travel scheme for women
