യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ക്യാമറകൾക്ക് മുന്നിൽ സൗഹൃദം നിലനിർത്തിയെങ്കിലും, ഇരുരാജ്യങ്ങളുടെയും സുരക്ഷാ-മാധ്യമസംഘങ്ങൾക്കിടയിൽ കടുത്ത അസ്വാരസ്യങ്ങളാണ് അരങ്ങേറിയത്. ട്രംപിന്റെ ബീജിംഗ് സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച സംഘം മടങ്ങുന്നതിനിടെ, ചൈനീസ് ഉദ്യോഗസ്ഥർ നൽകിയ എല്ലാ വസ്തുക്കളും എയർഫോഴ്സ് വൺ വിമാനത്തിന്റെ പടവുകൾക്ക് താഴെ വെച്ച് യുഎസ് ഉദ്യോഗസ്ഥർ വാങ്ങി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. മാധ്യമപ്രവർത്തകരുടെ പ്രസ് പാസുകൾ, ഔദ്യോഗിക പ്രതിനിധികൾക്ക് നൽകിയ പിന്നുകൾ, വൈറ്റ് ഹൗസ് ജീവനക്കാർക്ക് നൽകിയ ബേണർ ഫോണുകൾ എന്നിവ ഉൾപ്പെടെ ചൈനയിൽ നിന്ന് ലഭിച്ച ഒരൊറ്റ സാധനം പോലും വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ യു.എസ് സംഘം അനുവദിച്ചില്ല.

ബീജിംഗിലെ ടെംപിൾ ഓഫ് ഹെവനിലെ കൂടിക്കാഴ്ചയ്ക്കിടെ, അമേരിക്കൻ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് തോക്ക് കൈവശം വെച്ച യു.എസ് സീക്രട്ട് സർവീസ് ഏജന്റിനെ ചൈനീസ് ഉദ്യോഗസ്ഥർ തടഞ്ഞത് ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിന് കാരണമായി. കൂടാതെ, മടക്കയാത്രയിൽ മാധ്യമപ്രവർത്തകരെ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനൊപ്പം ചേരുന്നതിൽ നിന്നും ചൈനീസ് അധികൃതർ തടഞ്ഞെങ്കിലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇവരെ കടത്തിവിടുകയായിരുന്നു. യു.എസ് പ്രസിഡന്റുമാരുടെ ചൈനീസ് സന്ദർശന വേളയിൽ ഇത്തരം അസ്വാരസ്യങ്ങൾ ഇതാദ്യമായല്ലെന്നും, മുൻപ് 2016-ൽ ബരാക് ഒബാമയുടെ സന്ദർശന സമയത്തും ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിൽ സമാനമായ രീതിയിൽ വാക്കേറ്റമുണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Security fears erupt as US Secret Service and White House staff dump all Chinese-issued burner phones, badges, and pins into a trash bin before boarding Air Force One.