ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തേകിക്കൊണ്ട് റഷ്യയിൽ നിന്നുള്ള നാലാമത് S-400 ട്രയംഫ്/സുദർശൻ വ്യോമപ്രതിരോധ മിസൈൽ സ്ക്വാഡ്രൻ ഇന്ത്യയിൽ എത്തിത്തുടങ്ങി. കപ്പൽ മാർഗ്ഗമാണ് പ്രതിരോധ സംവിധാനത്തിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയിരിക്കുന്നത്. മിസൈൽ സംവിധാനങ്ങൾ പൂർണ്ണമായി എത്തിക്കഴിഞ്ഞാൽ ഇവ ഉടൻ തന്നെ തന്ത്രപ്രധാനമായ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ പാകിസ്ഥാനുമായി ഉണ്ടായ സൈനിക സംഘർഷത്തിൽ പാക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ എസ്-400 നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അന്ന് 314 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാന്റെ നിരീക്ഷണ വിമാനം തകർത്ത് സൈനിക ചരിത്രത്തിലെ ഏറ്റവും ദൂരമേറിയ ഉപരിതല-വ്യോമ മിസൈൽ ആക്രമണ റെക്കോർഡും എസ്-400 സ്വന്തമാക്കിയിരുന്നു.

2018 ഒക്ടോബറിൽ റഷ്യയുമായി ഒപ്പുവെച്ച 5 ബില്യൺ ഡോളറിന്റെ കരാർ പ്രകാരമാണ് ഇന്ത്യ അഞ്ച് എസ്-400 സ്ക്വാഡ്രനുകൾ വാങ്ങുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് സ്ക്വാഡ്രനുകൾ നേരത്തെ തന്നെ പഞ്ചാബ്-ജമ്മു, രാജസ്ഥാൻ-ഗുജറാത്ത്, സിക്കിം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഉക്രൈൻ യുദ്ധത്തെ തുടർന്ന് വൈകിയ ബാക്കി രണ്ട് സ്ക്വാഡ്രനുകളിൽ നാലാമത്തേതാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്; അഞ്ചാമത്തേത് ഈ വർഷം നവംബറോടെ ഇന്ത്യയിലെത്തും.
600 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുവിമാനങ്ങളെയും ക്രൂസ്-ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഒരേസമയം കണ്ടെത്താനും തകർക്കാനും ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം. എസ്-400ന്റെ മികച്ച പ്രകടനം മുൻനിർത്തി അഞ്ച് സ്ക്വാഡ്രനുകൾ കൂടി വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അനുമതി നൽകിയിട്ടുണ്ട്. ഒപ്പം ‘പ്രൊജക്റ്റ് കുശ’ (Project Kusha) എന്ന പേരിൽ തദ്ദേശീയമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇന്ത്യ സമാന്തരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
India begins receiving its 4th S-400 Triumf/Sudarshan air defense missile squadron from Russia, slated for strategic deployment along the western border.
