നഗരപ്രദേശങ്ങളിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന റിങ് റോഡ്, ബൈപ്പാസ് പദ്ധതികളിൽ പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ പുതിയ ‘അർബൻ കൺജഷൻ പോളിസി’ പ്രകാരം, പദ്ധതിച്ചെലവിന്റെ നിശ്ചിത വിഹിതം സംസ്ഥാന സർക്കാരുകൾ കൂടി വഹിച്ചാൽ മാത്രമേ ഇനി ഇത്തരം പ്രൊജക്ടുകൾ കേന്ദ്രം ഏറ്റെടുക്കുകയുള്ളൂ.

ഇതിനായി നാല് നിക്ഷേപ മാതൃകകളാണ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 50 ശതമാനം വഹിക്കുക, അല്ലെങ്കിൽ 25 ശതമാനം ചെലവിനൊപ്പം സംസ്ഥാന ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി നൽകുക, ലാൻഡ് പൂളിങ് വഴി ഭൂമി ലഭ്യമാക്കുക, നികുതി ഇളവുകൾക്കൊപ്പം വാല്യൂ ക്യാപ്‌ചർ മെക്കാനിസം പങ്കിടുക എന്നിവയാണ് ഈ ഓപ്ഷനുകൾ. പുതിയ നയപ്രകാരം നിർമ്മിക്കുന്ന ബൈപ്പാസുകളും റിങ് റോഡുകളും കുറഞ്ഞത് 4-വരിപ്പാതകളുള്ള ‘ആക്സസ് നിയന്ത്രിത’ കോറിഡോറുകളായിരിക്കും. ചരക്ക്-യാത്ര വാഹനങ്ങൾക്ക് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പാകത്തിലായിരിക്കും ഇവയുടെ നിർമ്മാണം.
പാതയോരങ്ങളിൽ അനിയന്ത്രിതമായ കെട്ടിട നിർമ്മാണങ്ങൾ ഉണ്ടാകുന്നത് തടയാൻ റോഡിന് ഇരുവശത്തും 15 മീറ്റർ പ്രദേശം ‘ഗ്രീൻ സോൺ’ ആയി പ്രഖ്യാപിക്കും. ഇവിടെ പൊതുഗതാഗതത്തിനോ വാട്ടർ-അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതു ആവശ്യങ്ങൾക്കോ അല്ലാതെയുള്ള മറ്റ് നിർമ്മാണങ്ങൾ പൂർണ്ണമായും നിരോധിക്കും. അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ 60 മുതൽ 75 മീറ്റർ വരെ വീതിയിലാണ് ഇതിനായി ഭൂമി ഏറ്റെടുക്കുകയെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Under MoRTH’s new Urban Congestion Policy, the Centre will build bypasses and ring roads only if state governments share project costs and land acquisition expenses.
