കേരളത്തിലേക്ക് സ്വകാര്യ നിക്ഷേപങ്ങളെ കൊണ്ടു വരാന്‍ വേണ്ടിയുള്ളതാണ് ബജറ്റെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം ശരിയാണെന്നും അത് സ്വീകരിക്കുന്നതായും മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നു. അല്ലാതെ കടക്കെണിയിൽ ആണ്ട് കിടക്കുന്ന കേരളത്തിന് ഇനി എന്ത് മാർഗമെന്നും മുഖ്യമന്ത്രി ചോദിച്ചു. 87,012 കോടി രൂപയുടെ ഇപ്പോള്‍ നല്‍കേണ്ട ബാധ്യതയും 5 ലക്ഷം കോടി കടവുമുള്ള ഒരു സംസ്ഥാനത്തിന് പൊതുമേഖലയില്‍ എന്ത് സംരംഭമാണ് തുടങ്ങാന്‍ സാധിക്കുന്നത്?

സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തിലുണ്ടാകണം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി മത്സരിക്കുകയാണ്. കേരളത്തില്‍ ഒരു നിക്ഷേപവും പാടില്ലെന്നാണോ. അതല്ല ഈ സര്‍ക്കാരിന്റെ നയം. ഞങ്ങള്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. അതുവഴി മാത്രമെ സമ്പദ്ഘടന മെച്ചപ്പെടുത്താനാകൂ എന്ന് വി ഡി സതീശൻ നിലപാട് വ്യക്തമാക്കി .
ഫിഷറീസ് എക്‌സോപോര്‍ട്ടും ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. കരാര്‍ ജീവനക്കാരെ നിയമിച്ചാണ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ട്രാകോ കേബിള്‍ പൂട്ടിപ്പോയി. അഗ്രോ മെഷനറി കോര്‍പറേഷനും ട്രാവന്‍കൂര്‍ സിമെന്റ്‌സും പൂട്ടലിന്റെ വക്കിലാണ്. ജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചാണ് ഒരു നിയമനം പോലും നടത്താന്‍ ശേഷിയില്ലാത്ത ഈ സ്ഥാപനങ്ങളൊക്കെ നിലനില്‍ക്കുന്നത്. കേരളത്തെ 25 വര്‍ഷം പിന്നിലേക്ക് നടത്തുകയെന്നതല്ല സർക്കാർ നയം. കേരളത്തെ 25 വര്‍ഷം മുന്നിലേക്ക് കൊണ്ടു പോകാനാണ് ഞങ്ങള്‍ അധികാരത്തില്‍ എത്തിയത് . തൊഴില്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണമുണ്ടാക്കി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവങ്ങളെ സഹായിക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകി.
20 ശതമാനം വരെ ആല്‍ക്കഹോളിക് കണ്ടന്റുള്ള വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാരാണ്. പക്ഷെ അവര്‍ ഇത് പറഞ്ഞതല്ലാതെ നികുതി തീരുമാനിച്ചില്ല. അത് ഈ സര്‍ക്കാര്‍ തീരുമാനിച്ചു. പത്ത് കൊല്ലം ഭരണത്തില്‍ ഇരുന്നിട്ടും കര്‍ഷകരില്‍ നിന്നും ധാന്യം ശേഖരിച്ച് ഒരു ലിറ്റര്‍ മദ്യം പോലും അവര്‍ ഉണ്ടാക്കിയില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
CM V.D. Satheesan defends the focus on private investment in the Kerala Budget, pointing out the state’s ₹5 lakh crore debt and failing public sector units
