തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ ഏറ്റവും അടുത്ത അനുയായികളെ സുപ്രധാന പദവികളിൽ നിയമിച്ചതിനെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ ജഗദീഷ് പളനിസാമിയെ നിയമിച്ചതിന് തൊട്ടുപിന്നാലെ, വിജയിയുടെ റിലീസാകാനുള്ള ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവും കെവിഎൻ ഗ്രൂപ്പ് ചെയർമാനുമായ കെ. വെങ്കിട്ട നാരായണനെ ന്യൂഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രാലയങ്ങളുമായുള്ള ഏകോപനം, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം ഉറപ്പാക്കൽ തുടങ്ങിയ സുപ്രധാന ചുമതലകളുള്ള ഈ തസ്തികയിലേക്ക് ഒരു വർഷത്തെ താൽക്കാലിക കാലാവധിയിലാണ് വെങ്കിട്ട നാരായണനെ നിയമിച്ചിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സിനിമ നിർമ്മിച്ചതാണോ ഈ പദവിയിലേക്കുള്ള യോഗ്യതയെന്നും, കർണാടക സ്വദേശിയായ ഒരാളെ ഡൽഹിയിൽ തമിഴ്‌നാടിന്റെ മുഖമായി നിയമിച്ചതിലൂടെ സംസ്ഥാന താല്പര്യങ്ങൾ ബലികഴിക്കുകയാണെന്നും ആരോപിച്ച് ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.
മേക്കേദാട്ടു അണക്കെട്ട് തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധമുള്ള വെങ്കിട്ട നാരായണന്റെ നിയമനം തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രവുമായുള്ള സംസ്ഥാനത്തിന്റെ പ്രധാന ആശയവിനിമയ പദവിയുടെ പ്രാധാന്യം കുറയ്ക്കുന്നതാണ് ഇത്തരം സിനിമാ സൗഹൃദ നിയമനങ്ങളെന്ന് ഡിഎംകെ എംപി പി. വിൽസൺ വിമർശിച്ചപ്പോൾ, തമിഴ്‌നാടിനെ പ്രതിനിധീകരിക്കാൻ കർണാടകയിൽ നിന്നുള്ള ആളാണോ വേണ്ടതെന്ന് എഐഎഡിഎംകെയും ചോദ്യം ചെയ്തു.
മുഖ്യമന്ത്രി വിജയിയുടെ വിഖ്യാത ചിത്രങ്ങളായ മാസ്റ്റർ, ലിയോ എന്നിവയുടെ കോ-പ്രൊഡ്യൂസറും പ്രമുഖ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയായ ‘ദി റൂട്ട്’ മേധാവിയുമായ ജഗദീഷ് പളനിസാമിയെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിന് പിന്നാലെയാണ് പുതിയ നിയമനവും വിവാദത്തിലായിരിക്കുന്നത്. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പ്രചാരണങ്ങളിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചവരാണ് ഈ രണ്ടുപേരും എന്നതും, സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവിന് ഡൽഹിയിൽ പ്രത്യേക പദവി നൽകിയതുമാണ് പ്രതിപക്ഷത്തിന് വിജയ് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള പുതിയ ആയുധമായി മാറിയിരിക്കുന്നത്.
Tamil Nadu CM Vijay faces political backlash after appointing ‘Jana Nayagan’ producer K. Venkata Narayanan as the state’s special representative to Delhi
