കൊച്ചി വാട്ടർ മെട്രോയുടെ വിജയകരമായ മാതൃക പിന്തുടർന്ന് ഗോവയിലും വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പനാജിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോണോവാളാണ് പദ്ധതിയുടെ ഒന്നാം ഘട്ട നിർവ്വഹണ പ്രഖ്യാപനം നടത്തിയത്. ഗോവ മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് നേരത്തെ മാറ്റിവെച്ചിരുന്ന ഈ പദ്ധതിക്ക് ഇപ്പോൾ അടിയന്തിര മുൻഗണന നൽകിയിരിക്കുന്നത്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയ്യാറാക്കുന്ന ഡിറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം 111 കിലോമീറ്റർ ശൃംഖലയിലായി 87 ബോട്ടുകൾ സർവീസ് നടത്തുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിദിനം 43,240 യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവയിലെ ദൈനംദിന യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വൻ ഉണർവേകാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ പനാജി-നർവെ, ബെറ്റിം-ഓൾഡ് ഗോവ, വാസ്കോ-കോർട്ടാലിം തുടങ്ങിയ എട്ട് പ്രധാന റൂട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ഇൻലാൻഡ് വെസൽസ് ആക്ട് 2021 നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയുള്ള ഗോവയ്ക്ക്, ഈ പുതിയ ജലഗതാഗത സംവിധാനം കൂടി വരുന്നതോടെ കൂടുതൽ സുസ്ഥിരമായ സാമ്പത്തിക-വ്യാവസായിക വളർച്ച കൈവരിക്കാനാകും.
The Centre prioritizes Phase 1 of the Goa Water Metro project. Modeled after Kochi’s successful transit system, the 111-km network will boost tourism and daily travel.