അടുത്ത 10 വർഷത്തിനുള്ളിൽ പതിനാറായിരത്തോളം (16,000) കപ്പലുകൾ പുനരുപയോഗിക്കാൻ (Recycle) ഇന്ത്യ ലക്ഷ്യമിടുന്നതായും ഇതിനായി കപ്പൽ നിർമ്മാണ-പുനരുപയോഗ മേഖലയ്ക്ക് 8 ബില്യൺ ഡോളർ അനുവദിച്ചതായും കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ പ്രഖ്യാപിച്ചു. സുസ്ഥിരമായ കപ്പൽ പുനരുപയോഗത്തിനായി ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിൽ സംയുക്തമായി പ്രവർത്തിക്കാനുള്ള താല്പര്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകൾ വർദ്ധിപ്പിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള മാരിടൈം മേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്കും കാരണമാകുമെന്ന് യൂറോപ്യൻ കമ്മീഷണർ ജെസ്സിക്ക റോസ്‌വാളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ യാർഡുകൾക്ക് യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരുപക്ഷവും ചേർന്ന് ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (JWG) രൂപീകരിക്കാൻ യോഗത്തിൽ നിർദ്ദേശമുയർന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം, തൊഴിലാളികൾക്കായുള്ള അത്യാധുനിക ആരോഗ്യ-താമസ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകൾ നിലവിൽ ആഗോള നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. യുഎൻ (UNCTAD) കണക്കുകൾ പ്രകാരം ആഗോള കപ്പൽ പുനരുപയോഗ വിപണിയിൽ ഇന്ത്യയുടെ പങ്ക് 2024-ലെ 30.1%-ൽ നിന്ന് 2025-ൽ 35.4% ആയി ഉയർന്നതായും ഔദ്യോഗിക വിവരം വ്യക്തമാക്കുന്നു.
Union Minister Sarbananda Sonowal announces an $8 billion boost to target recycling 16,000 ships over 10 years, planning a joint working group with the EU.
